മലപ്പുറം വളാഞ്ചേരിയിൽ പ്രായപൂർത്തി ആകാത്ത കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ ഊട്ടുപുറം സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ.
അത്ഭുത സിദ്ധികളിലൂടെ കുട്ടിയുടെ രോഗം മാറ്റാം എന്ന് പറഞ്ഞ് പിതാവിനെ ബന്ധപെടുകയും കുട്ടിയെ റാഫിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഇത് കൂടാതെ, പൂജ കർമങ്ങൾക്കായി വീട്ടുകാരിൽ നിന്ന് പലപ്പോളായി ഒരു ലക്ഷത്തിലധികം രൂപ വാങ്ങിയിട്ടുമുണ്ട്. കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പോലീസിൽ പരാതി നല്കുകയായായിരുന്നു. തുടർന്ന് ഇയാളെ വളാഞ്ചേരി പോലീസ് പോക്സോ കേസിൽ പിടികൂടുകയുമായിരുന്നു.
അറസ്റ്റിലായ മുഹമ്മദ് റാഫി സമാനമായ രീതിയിൽ പലയിടങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. നിലവിൽ ഇയാൾക്കെതിരെ അരിക്കോട്, തിരൂർ, തിരൂരങ്ങാടി , താനൂർ പൊലീസ് സ്റ്റേഷനുകളിൽ തട്ടിപ്പ് കേസുകളുണ്ട്. കൂടാതെ പൊലീസ് വേഷംധരിച്ച് പൊലീസ് എന്ന വ്യാജേന വിവിധ ഇടങ്ങളിൽ ഇയാൾ പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നുംപോലീസ് വ്യക്തമാക്കി. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
