എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് തോൽവിയിൽ മാധ്യമങ്ങളെ പഴിച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.10 കൊല്ലം ഭരിച്ച പിണറായി വിജയനെ ഈ പരുവത്തിലാക്കിയത് മാധ്യമങ്ങളാണെന്നും 10 കൊല്ലം വേട്ടയാടിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഇഷ്ട്ടമല്ലത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്നായിരുന്നു. എന്നെ വണ്ടിയിൽ കയറ്റിയാൽ കുറ്റം, ഇറക്കിയാൽ കുറ്റം. പല നല്ലകാര്യങ്ങളും ചെയ്തു, അത് ജനം അനുഭവിക്കുന്നുണ്ട്. പ്രതിപക്ഷനേതാവാകാൻ സാധ്യത പിണറായി വിജയനാണ്. നല്ല ഭരണം കാഴ്ചവയ്ക്കാൻ യുഡിഎഫിന് സാധിക്കട്ടെ. മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ തന്നെ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആകുന്നത് ആരാണെങ്കിലും സ്വീകരിക്കുമെന്നും വെള്ളാപ്പളി പറഞ്ഞു.
അതേസമയം, സിപിഐഎം നേതാവ് എ എം ആരിഫിന് മുസ്ലിം ലീഗിന്റെ സ്വരമെന്ന് വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. എ എം ആരിഫ് സിപിഐഎമ്മിൽ നിന്ന് ചാടാൻ നിൽക്കുകയാണ്. എല്ലാം കിട്ടിയിട്ടും തൃപ്തനല്ല. ജയിക്കാൻ വേണ്ടി എന്റെ വീട്ടിൽ വന്നിട്ടാണ് തന്നെ കുറ്റം പറയുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
താൻ കാരണമാണ് സിപിഐഎം തോറ്റത് എന്നൊരു ചർച്ച എവിടെയും ഇല്ല. സിപിഐക്കും സിപിഐഎമ്മിലും അങ്ങനെ ഒരു ചർച്ച നടന്നിട്ടില്ല. തന്നെയും തന്റെ സമുദായത്തെയും അപകീർത്തിപ്പെടുത്താൻ ചിലർ നടത്തുന്ന പ്രചരണമാണിതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ ചെറുക്കാൻ കഴിയാത്തത് സിപിഐഎമ്മിന് തിരിച്ചടിയായെന്ന് എ എം ആരിഫ് പറഞ്ഞിരുന്നു.
