പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ വ്യാപക സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ റെജിനഗർ, തുഫംഗഞ്ച്, ഖാർഗ്രാം എന്നീ സ്ഥലത്ത് മൂന്ന് തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് എടിയേൽക്കുകയും ചെയ്തിട്ടുണ്ട്.

‘ബി.ജെ.പി.യും, കോൺ​ഗ്രസും സി.പി.എമ്മും സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് മുറവിളി കൂട്ടിയിരുന്നു. അവശ്യമായ ഘട്ടത്തിൽ കേന്ദ്രസേന എവിടെയാണ്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ അവരുടെ ഭാഗത്തുനിന്നുമുണ്ടായ ​ഗുരുതര വീഴ്ചയിലേക്കാണ് രാവിലത്തെ സംഭവങ്ങൾ വിരൽ ചൂണ്ടുന്ന്നത്’ തൃണമൂല്‍ ആരോപിച്ചു.

മാൾഡയിൽ തൃണമൂൽ പ്രവർത്തകരും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തൃണമൂൽ പ്രവർത്തകൻ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് വ്യാപകമായ അക്രമണം തുടരുകയാണെന്നാണ് വിവരം. മുര്‍ഷിദാബാദിലും സമാനമായ ഏറ്റുമുട്ടലുണ്ടായി. ഇന്ന് രാവിലെ ഏഴ് മണിക്കുണ്ടായ അക്രമണത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തെ വിവിധ ബൂത്തുകള്‍ പ്രവർത്തകർ കയ്യേറി അടിച്ച് തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. പലയിടങ്ങളിലും ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ജില്ലാ പരിഷത്തുകളിലേക്ക് 928 സീറ്റുകളിലും പഞ്ചായത്ത് സമിതികളിലേക്ക് 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലേക്ക് 63, 229 സീറ്റുകളിലുമാണ് 5.67 കോടി വരുന്ന സമ്മതിദായകർ വിധിയെഴുതുന്നത്. ഫലപ്രഖ്യാപനം 11-ന് ഉണ്ടാവും. ബി.ജെ.പി., സി.പി.എം.-കോൺഗ്രസ് സഖ്യം എന്നിവയാണ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരേ രംഗത്തുള്ളത്. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത് മുതല്‍ ഇതുവരെയായി സംഘര്‍ഷങ്ങളില്‍ 23 കൊലപാതകങ്ങള്‍ നടന്നുവെന്നാണ് കണക്കുകള്‍.

സംഘര്‍ഷങ്ങള്‍ക്കിടെ ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദ ബോസ് വിവിധ സ്ഥലങ്ങളിലെത്തി തിരഞ്ഞെടുപ്പ് സ്ഥിതിഗതികള്‍ വിലിയിരുത്തി. നോര്‍ത്ത് 24 പര്‍ഗാനാസിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ യാത്ര. മറ്റു ജില്ലകളിലെ വിവിധ ബൂത്തുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. ബുള്ളറ്റും ബാലറ്റും തമ്മിലുള്ള പോരാട്ടമാണെന്ന് തിരഞ്ഞെടുപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *