ആശുപത്രിയിലേക്ക് അബോധാവസ്ഥയില്‍ കൊണ്ടുപോയ കോവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ചവറ തെക്കുംഭാഗം സജിഭവനത്തില്‍ സജിക്കുട്ടന്‍ (34) ആണ് അറസ്റ്റിലായത്. ഈ മാസം മൂന്നാം തീയതി രാത്രി 11നു നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെത്തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് തെക്കുംഭാഗം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ. തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിന്റെ ഗൃഹവാസ പരിചരണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ശങ്കരമംഗലത്തെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. പഞ്ചായത്തിന് വേണ്ടി കരാറടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന, തെക്കുംഭാഗത്തെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സിലാണ് രോഗിയെ കൊണ്ടുപോയത്. ആശുപത്രിയില്‍ സഹായിയായി നില്‍ക്കാന്‍ സ്ത്രീകളാരെങ്കിലും വേണമെന്ന് സജിക്കുട്ടന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ബന്ധുവായ യുവതി കൂടി ആംബുലന്‍സില്‍ കയറിയത്.

യാത്രയ്ക്കിടെ കയ്യുറ എടുക്കുന്നതിനായി തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കയറിയ ഇയാള്‍ തിരികെയെത്തി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. അതുവഴി മറ്റൊരു വാഹനം കടന്നുപോയതോടെ പീഡനശ്രമം ഉപേക്ഷിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചു. പിറ്റേന്നു കോവിഡ് രോഗി മരിച്ചു. കഴിഞ്ഞ ദിവസമാണ് യുവതി പരാതി അയച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം തെക്കുംഭാഗത്തുനിന്നാണ് സജിക്കുട്ടനെ അറസ്റ്റ് ചെയ്തത്. ഇന്നു കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *