പി.വി അൻവറിനെതിരായ അനധികൃത ഭൂമി ഇടപാട് കേസിൽ, ഹൈക്കോടതി ഉത്തരവ് നൽകാൻ വൈകിയതിൽ നിരുപാധിക മാപ്പപേക്ഷ നൽകി റവന്യു വകുപ്പ്. നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അപേക്ഷയിൽ വ്യക്തമാക്കുന്നു. കണ്ണൂർ സോണൽ താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനാണ് ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്
സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി, കേസ് പരിഗണിക്കുന്നത് ഒക്ടോബറിലേക്ക് മാറ്റി. പി വി അൻവർ എംഎൽഎ ക്കെതിരായ മിച്ചഭൂമി കേസിലെ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് ഒക്ടോബർ 18 വരെയാണ് ഹൈക്കോടതി സമയം നൽകിയത്.നടപടികൾ പൂർത്തിയാക്കിയ ശേഷമുള്ള റിപ്പോർട്ട് കോടതി പിന്നീട് പരിഗണിക്കും. മലപ്പുറം ജില്ലാ വിവരാവകാശ പ്രവർത്തക കൂട്ടായ്മ കോഓർഡിനേറ്റർ കെ വി ഷാജി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
മിച്ചഭൂമി കൈവശം വച്ചെന്ന പരാതിയിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ 2021ലും 2022ലും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല. തുടർന്നാണ് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജിയുമായി എത്തിയത്.
