തിരുവനന്തപുരം ബാലരാമപുരത്ത് വ്യാപാരികളെ ഞെട്ടിച്ച് മോഷണ പരമ്പര. മൂന്ന് മണിക്കൂറിനിടെ മൂന്ന് ജ്വല്ലറികളിലും രണ്ട് വസ്ത്രവിപണന ശാലകളിലുമാണ് കള്ളൻ കയറിയത്. ബാലരാമപുരം ദേശീയപാതക്കരികിലെ കടകളില്‍ ആണ് മോഷണം നടന്നതെന്നതാണ് ശ്രദ്ധേയം. മുഖം മറച്ച് കമ്പിപ്പാരയുമായി എത്തിയ യുവാവാണ് മോഷണം നടത്തിയത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആദ്യ മോഷണം നടന്നത്. ശേഷം മൂന്നുമണിക്കൂറിനിടെ മറ്റ് നാലു കടകളുടെ പൂട്ട് കൂടി പൊളിച്ച് അകത്ത് കയറുകയായിരുന്നു ബാലരാമപുരം കണ്ണന്‍ ജ്വല്ലറിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങളും പത്മനാഭാ ജ്വല്ലറിയില്‍ നിന്ന് മൂന്ന് ഗ്രാം സ്വര്‍ണാഭരണങ്ങളും പ്രശാന്ത് ജ്വല്ലറിയില്‍ നിന്നും നാല് ഗ്രാം സ്വര്‍ണാഭരണവും ആണ് മോഷണം പോയത്. സമീപത്തെ രാജകുമാരി ടെക്സ്റ്റയില്‍സിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് അകത്തുകടന്നെങ്കിലും സാധനങ്ങൾ ഒന്നും കളവ് പോയിട്ടില്ല എന്നാണ് പ്രാഥമിക വിവരം. തൊട്ടടുത്ത റെഡിമെയ്ഡ് വസ്ത്ര ശാലയിലും കള്ളൻ കയറിയിരുന്നു.

വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വോഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബാലരാമപുരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി. വിജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി പ്രദേശത്തെ സി.സി.ടി.വി കാമറകളും മെബൈല്‍ ടവറും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മോഷ്ടാവ് ഉടന്‍ വലയിലാകുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *