തിരുവനന്തപുരം∙ ഡോ. വന്ദനാദാസ് കൊലപാതകക്കേസിലെ പ്രതി അധ്യാപകനായ ജി.സന്ദീപിനെ സർവീസിൽനിന്നു പിരിച്ചുവിട്ടു. ഏയ്ഡഡ് സ്കൂളായ നെടുമ്പന യുപിഎസിൽ ഹെഡ് ടീച്ചർ ഒഴിവിൽ പുനർവിന്യസിച്ച സംരക്ഷിത അധ്യാപകനായിരുന്നു സന്ദീപ്. 2023 മേയ് 10ന് പുലർച്ചെയാണ് കസ്റ്റഡിയിലിരിക്കേ സന്ദീപ് പൊലീസിനെയും ആശുപത്രി ജീവനക്കാരെയും അക്രമിച്ച് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയത്.
കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ സന്ദീപിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ നിർദേശം നൽകി. സന്ദീപ് വിദ്യാഭ്യാസവകുപ്പിനു സമർപ്പിച്ച വിശദീകരണത്തിൽ കൊലപാതക കുറ്റം ചെയ്തതായി സമ്മതിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ചുമത്തിയ കുറ്റാരോപണം പൂർണമായും അംഗീകരിക്കുകയാണ് സന്ദീപ് ചെയ്തത്.
സന്ദീപിന്റെ ഭാഗത്തു നിന്നുണ്ടായ ഹീനമായ പ്രവൃത്തികളും പെരുമാറ്റങ്ങളും വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുകയും അധ്യാപക സമൂഹത്തിനാകെ അപമാനം വരുത്തുകയും ചെയ്തതായാണ് വകുപ്പിന്റെ അന്വേഷണത്തിൽ വിലയിരുത്തിയത്. സന്ദീപ് മദ്യത്തിന് അടിമയാണെന്നും ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. കാരണം കാണിക്കൽ നോട്ടിസിനു പരസ്പര വിരുദ്ധമായ മറുപടികളാണ് സന്ദീപ് നൽകിയത്.
