തിരുവനന്തപുരം: സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം സഭ നിർത്തിവച്ച ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. വിലക്കയറ്റം സഭ നിർത്തി ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയം നല്കിയിരുമെങ്കിലും സ്പീക്കർ തള്ളുകയായിരുന്നു.
സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ലെന്നും വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അടിയന്തരപ്രമേയ നോട്ടീസിൽ പി.സി വിഷ്ണുനാഥ് ആരോപിച്ചു. വിലക്കയറ്റം സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാൽ മികച്ച രീതിയിൽ വിപണി ഇടപെടൽ നടക്കുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആര് അനില്‍ വ്യക്തമാക്കി. ഇന്ത്യയിൽ മറ്റൊരിടത്തും ഇതുപോലെ വിപണി ഇടപെടൽ നടക്കുന്നില്ലെന്നും സപ്ലൈകോ വഴി വിപണിവിലയേക്കാൾ കുറഞ്ഞ വിലയിൽ പതിമൂന്ന് സാധനങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
‘ഡിമാന്റ് കൂടിയത് കൊണ്ടാണ് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സാധനങ്ങൾ തീർന്നത്, മൂന്ന് നാല് ഉൽപ്പന്നങ്ങൾ മാത്രമാണ് കുറവുണ്ടായിരിക്കുന്നത്, 93 ലക്ഷം റേഷൻ കാർഡുടമകൾക്കും സാധനങ്ങൾ വിലകുറച്ച് സപ്ലൈകോ നൽകുന്നുണ്ടെന്നും ഓണക്കാലത്ത് എല്ലാ മൂന്നിരട്ടി വിപണിയിൽ എത്തിക്കുമെന്നും മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി.
