തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോട്ടം നടത്തുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴിമതിയിൽ വീണു കിടക്കുകയാണ് മുഖ്യമന്ത്രിയെന്നും വി ഡി സതീശൻ ആരോപിച്ചു. ഒന്നിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. മാധ്യമങ്ങളെ കാണാനും തയ്യാറാവുന്നില്ല. ഗുരുതരമായ അഴിമതി ആരോപണങ്ങൾ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം എന്നിവയൊക്കെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്. ഓണക്കാലത്ത് കിറ്റ് നൽകാൻ സാധനങ്ങൾ ഇല്ലെന്നും സതീശൻ കുറ്റപ്പെടുത്തി. കാർഷിക മേഖല മുഴുവനും പ്രതിസന്ധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ദേശാഭിമാനി മഞ്ഞപ്പത്രം ആണ്. എല്ലാവരെയും കുറിച്ച് അപവാദങ്ങൾ ഉണ്ടാക്കുകയാണ് ദേശാഭിമാനി. ഉമ്മൻചാണ്ടിയെയും കുടുംബത്തെയും ആക്രമിക്കുകയാണ്. മോശം പ്രതികരണം ആണ് പത്രം നടത്തുന്നത്. കഠിനാധ്വാനം ചെയ്തു ജീവിക്കുന്ന പെൺകുട്ടിയെ പോലും വെറുതെ വിടുന്നില്ല. സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ ആണ് ആക്രമണത്തിന് പിന്നിൽ. ചാണ്ടി ഉമ്മന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മഹാഭൂരിപക്ഷം ലഭിക്കും’; വി ഡി സതീശൻ പറഞ്ഞു.
ഗുരുതരമായ ക്രമക്കേടാണ് സിപിഐഎം സംസ്ഥാന സമിതി എസി മൊയ്തീനെതിരെ ഉണ്ടായിരിക്കുന്നത്. അപകടകരമായ രീതിയിലാണ് സിപിഎമ്മിന്റെ ജില്ലാ നേതാക്കൾ കരുവന്നൂർ ബാങ്ക് തട്ടിപ്പ് നടത്തിയത്. ബാങ്ക് തട്ടിപ്പിൽ കൂടുതൽ നേതാക്കൾക്ക് നേതാക്കൾക്ക് പങ്കുണ്ട്. വീണ വിജയന്റെ കാര്യത്തിൽ കോൺഗ്രസ് ഒരു ഓഡിറ്റും നടത്തിയിട്ടില്ല. വീണ വിജയനെ കോൺഗ്രസ് അധിക്ഷേപിച്ചിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
