കള്ള വോട്ട് ചെയ്യാനായി ആരും പുതുപ്പള്ളിയിലേക്ക് വരണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പിന് എത്താന്‍ സാധിക്കാത്തവരുടെ ലിസ്റ്റ് കൈവശമുണ്ടെന്നും ഇത് പ്രിസൈഡിങ് ഓഫീസറെ ഏല്‍പ്പിക്കുമെന്നുംപുതുപ്പള്ളിയിലെ രാഷ്ട്രീയ പ്രചരണത്തിലെങ്കിലും മുഖ്യമന്ത്രി മൗനം വെടിഞ്ഞ് ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
മരിച്ചു പോയവരുടെയും ഒരു കാരണവശാലും തിരഞ്ഞെടുപ്പിന് എത്താന്‍ സാധിക്കാത്തവരുടേയും ലിസ്റ്റ് ഞങ്ങളുടെ കൈയിലുണ്ട്. സെപ്റ്റംബര്‍ 5-ന് പോളിങ് ആരംഭിക്കുന്നതിന് മുമ്പ് 182 ബൂത്തിലും പോളിങ് ഏജന്റുമാര്‍ പ്രിസൈഡിങ് ഓഫീസറെ ഏല്‍പ്പിക്കും. അതുകൊണ്ട് കള്ളവോട്ട് ചെയ്യാന്‍ പുതുപ്പള്ളിയിലേക്ക് ഒരുത്തനും വരണ്ട. വന്നാല്‍ തൃക്കാക്കരയില്‍ വന്നവന്റെ അനുഭവമുണ്ടാകും. മരിച്ചു പോയ ആരും എഴുന്നേറ്റു വരണ്ട. ഏതെങ്കിലും ഒരാള്‍ കള്ളവോട്ട് ചെയ്താല്‍ മനസ്സിലാകും. പ്രിസൈഡിങ് ഓഫീസര്‍ക്കും അതിന്റെ ഉത്തരവാദിത്വമുണ്ട്.- വി.ഡി. സതീശൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇതു വരെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ്. പോളിങ് ബൂത്തിലേക്ക് കടക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറമായി ജാതി-മത ചിന്തകള്‍ക്കതീതമായി യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസം ഞങ്ങള്‍ക്കുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിന് 22 ദിവസങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സി.പി.എം. ജില്ലാ നേതാക്കളെ വെച്ച് ഉമ്മന്‍ചാണ്ടിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും വേട്ടയാടിക്കൊണ്ടുള്ള പ്രചരണ തന്ത്രമാണ് ആരംഭിച്ചത്. അതിനെതിരെ ജനങ്ങളുടെ ഭാഗത്തു നിന്ന് അതിശക്തമായ പ്രതികരണമുണ്ടായപ്പോള്‍ സി.പി.എം. നേതാക്കള്‍ തന്നെ വന്ന് ഇനിയങ്ങനെ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞു. പിന്നീട് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായി വലിയ സൈബര്‍ ആക്രമണമാണ് സി.പി.എമ്മിന്റെ അറിവോടെ നടന്നത്. പിന്നീട് ഇടുക്കിയില്‍ നിന്നും എം.എം. മണിയെ തന്നെ രംഗത്തിറക്കി ഉമ്മന്‍ചാണ്ടിയ്ക്കും കുടുംബത്തിനുമെതിരെ ആക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിച്ചു.

അതേസമയം ഞങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള രാഷ്ട്രീയ പ്രചരണത്തിനു കൂടി വേണ്ടിയാണ് തിരഞ്ഞെടുപ്പിനെ ഉപയോഗിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരായ മാസപ്പടി വിവാദമുള്‍പ്പടെയുള്ള അഴിമതി ആരോപണങ്ങള്‍, ഓണക്കാലത്തുണ്ടായ രൂക്ഷമായ വിലക്കയറ്റം, നികുതിഭീകരത, കാര്‍ഷികമേഖലയോടുള്ള അവഗണന തുടങ്ങിയവ ചര്‍ച്ചയ്ക്ക് വിധേയമാക്കി. മുഖ്യമന്ത്രി ഏഴു മാസക്കാലമായി മൗനത്തിലാണ്.

പുതുപ്പള്ളിയില്‍ നടക്കുന്ന രാഷ്ട്രീയ പ്രചരണത്തിലെങ്കിലും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കണം. പ്രതിപക്ഷമുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. അദ്ദേഹം രണ്ടു ഘട്ടമായി പ്രചരണം നടത്തിയെങ്കിലും രണ്ടു ഘട്ടത്തിലും മൗനം തുടരുകയാണ് ചെയ്തത്. അദ്ദേഹം ഇപ്പോഴും മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണ്. ഉത്തരം പറയാനാകാത്ത പ്രതിരോധത്തിലാണ് മുഖ്യമന്ത്രി. അതുകൊണ്ട് ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്.- പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *