കാര്‍ഷിക സര്‍വ്വകലാശാലയില്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് വൈസ് ചാൻസ്ലർ ബി. അശോക്. അടുത്ത മാര്‍ച്ചോടെ നൂറുപേരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബി അശോക് പറഞ്ഞു. ജീവനക്കാര്‍ക്കായുള്ള ഇ ഓഫീസ് രണ്ടാം ഘട്ട പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ജീവനക്കാരെ കുറയ്ക്കാനുള്ള നീക്കത്തെക്കുറിച്ച് വിസി പറഞ്ഞത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സര്‍വ്വകലാശാലയെ കരകയറ്റാനുള്ള മാര്‍ഗങ്ങളിലൊന്നാണ് ജീവനക്കാരെ കുറയ്ക്കുകയെന്ന് വൈസ് ചാന്‍സിലര്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ വിസിക്കെതിരെ പ്രതിപക്ഷ സംഘടനയായ കെഎയു എംപ്ലോയ്സ് യൂനിയന്‍ രംഗത്തെത്തി. ജീവനക്കാരെ പ്രജയായി കാണുന്ന മാടമ്പി സ്വഭാവം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എംപ്ലോയ്സ് യൂണിയന്‍ അറിയിച്ചു. അതേസമയം, തസ്തിക വെട്ടിക്കുറയ്ക്കലിൽ വിശദീകരണവുമായി കാർഷിക സർവ്വകലാശാല വിസി ബി.അശോക് രം​ഗത്തെത്തി. നിലവിലെ ജീവനക്കാരെ കുറയ്ക്കാൻ തീരുമാനിച്ചിട്ടില്ല. ബാധ്യതയാകുന്ന ഭാവി നിയമനങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. രജിസ്ട്രാറുടെ നേതൃത്വത്തിലാണ് കമ്മിറ്റി. അതിന്റെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും ബി.അശോക് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *