കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിന്റെ ബുദ്ധികേന്ദ്രമെന്ന് കസ്റ്റംസ് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിക്ക് കുരുക്കായി ഇടനിലക്കാരന്‍ ഷഫീഖിന്റെ നിര്‍ണ്ണായക മൊഴി. സ്വര്‍ണ്ണം കൊണ്ടുവന്നത് അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി തന്നെയാണെന്ന് ഷെഫീഖ് മൊഴി നല്‍കി. ഇതിനായി 25 തവണയോളം അര്‍ജുന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കൂടുതലും വാട്ട്‌സ്ആപ്പ് കോളുകളായിരുന്നു. സ്വര്‍ണ്ണം വാങ്ങാന്‍ അര്‍ജുന്‍ വരുമെന്നാണ് ദുബായില്‍ നിന്നും സ്വര്‍ണ്ണം കൈമാറിയവര്‍ തന്നോട് പറഞ്ഞതെന്നും വിദേശത്തുനിന്നും സ്വര്‍ണ്ണവുമായി കരിപ്പൂരിലെത്തിയ ഷെഫീഖ് വെളിപ്പെടുത്തി. ഷെഫീഖിനേയും അര്‍ജുന്‍ ആയങ്കിയേയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ പുറത്തായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കടം നല്‍കിയ പണം തിരികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ അര്‍ജുന്‍ ആയങ്കി നല്‍കിയ മൊഴി. സ്വര്‍ണ്ണക്കടത്തില്‍ അര്‍ജുന്‍ പങ്കെടുത്തതിന് ഫോണ്‍രേഖകളടക്കം തെളിവാണെന്നാണ് കസ്റ്റംസ് പറയുന്നത്.

ഇതിനിടെ അര്‍ജുന്‍ ആയങ്കിയുടെ സ്വത്ത് വിവരത്തെക്കുറിച്ച് തങ്ങള്‍ക്ക് സംശയമുണ്ടെന്നും ഇഡി ഇടപെടല്‍ ഇക്കാര്യത്തില്‍ ആവശ്യമുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ അര്‍ജുന്‍ ആയങ്കിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ രംഗത്തിറങ്ങിയേക്കുമെന്ന് സൂചനയുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *