ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്താനിലേക്ക് പോയ നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചു. അഫ്‌ഗാൻ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ആവശ്യം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആയി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു . നിമിഷയുടെ അമ്മ ബിന്ദുവാണ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബഞ്ചിനെ സമീപിക്കാമെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ വിനോദ്ചന്ദ്രന്‍ സിയാദ് റഹ്‌മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിമിഷയുടെ അമ്മ ബിന്ദു പിന്‍വലിച്ചു. അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷയെയും മകളെയും ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. അതിനാല്‍ ഇരുവരെയും തിരികെയെത്തിക്കാനായി കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പൗരന്മാരുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നുമാണ് ഹര്‍ജിയിലെ വാദം.

അഫ്ഗാന്‍ ജയിലിലുള്ള നിമിഷ ഫാത്തിമയുള്‍പ്പെടെയുള്ള നാല് മലയാളി സ്ത്രീകളെയും ഇവരുടെ കുട്ടികളെയും നാട്ടിലെത്താനിടയില്ലെന്ന് കേന്ദ്ര വൃത്തങ്ങളുടെ സൂചന പുറത്തു വന്നതിനു പിന്നാലെയാണ് ബിന്ദു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ മകളുടെയും പേരക്കുട്ടിയുടെയും ജീവനില്‍ ബിന്ദു ആശങ്ക അറിയിച്ചിരുന്നു. തടവിലുള്ളവരെ തിരിച്ചയക്കാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ഇങ്ങോട്ട് പറഞ്ഞിട്ടും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം ഞെട്ടിക്കുന്നതാണെന്നും എന്തിനാണവരെ കൊലയ്ക്ക് കൊടുക്കുന്നതെന്നും ബിന്ദു ചോദിച്ചു.

നിമിഷ ഏലിയാസ് ഫാത്തിമ, സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, റെഫീല എന്നീ മലയാളി യുവതികളാണ് അഫ്ഗാന്‍ ജയിലിലുള്ളത്. 201618 വര്‍ഷത്തിലാണ് നാലു യുവതികളും ഭര്‍ത്താക്കന്‍മാരോടൊപ്പം ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ അഫ്ഗാനിസ്താനിലെത്തിയത്. ഭര്‍ത്താക്കന്‍മാര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ നാലു യുവതികളും അഫ്ഗാന്‍ സൈന്യത്തിനു കീഴടങ്ങുകയായിരുന്നു. 2019 അവസാന മാസങ്ങളില്‍ അഫ്ഗാനിസ്താനില്‍ കീഴടങ്ങിയ ആയിരക്കണക്കിന് ഐഎസ് അംഗങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍ നാലു പേരും.

നിമിഷയുള്‍പ്പെടെ നാല് മലയാളി സ്ത്രീകളും അവിടെ വെച്ച് തന്നെ വിചാരണ ചെയ്യപ്പെട്ടേക്കുമെന്നാണ് പുറത്തു വന്നിരിക്കുന്ന സൂചന. നാലു പേരെയും ഇവരുടെ കുട്ടികളെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ ഇന്ത്യയ്ക്ക് താല്‍പര്യമില്ല. സുരക്ഷാ പ്രശ്‌നങ്ങളാണ് കാരണമായി പറയുന്നത്. ഐഎസ് വിഷയത്തില്‍ ഫ്രാന്‍സ് സ്വീകരിച്ച നിലപാടിനു സമാനമായി തടവിലുള്ള പൗരരെ അഫ്ഗാനിസ്താനില്‍ തന്നെ വിചാരണ ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്റര്‍പോള്‍ ഈ സ്ത്രീകള്‍ക്ക് റെഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *