തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന ആരംഭിച്ചു. സിഎംഎം ട്രേയ്‌ഡേഴ്‌സിലും തേക്കടി റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിലും ആണ് പരിശോധന നടന്നത്. റിസോര്‍ട്ട് നിര്‍മാണത്തിന് ചെലവഴിച്ചത് 22 കോടിയോളം രൂപയാണെന്നും കണ്ടെത്തല്‍. റിസോര്‍ട്ടിന് പെര്‍മിറ്റ് ലഭിച്ചത് ബിജോയുടെയും ബിജു കരീമിന്റെയും പേരിലാണെന്നും സിഎംഎം ട്രെഡേഴ്‌സിലൂടെ കോടികള്‍ വകമാറ്റിയതായും കണ്ടെത്തല്‍. പ്രതികളുടെ ബിനാമി സ്ഥാപനങ്ങളിലും പരിശോധന നടത്തും.506 കോടിയുടെ നിക്ഷേപമാണ് ബാങ്കിലുള്ളത്. 104.37 കോടിയുടെ തട്ടിപ്പാണ് നടന്നത്.

അതേസമയം കേസിലെ പ്രതികള്‍ ഒളിവിലാണ്. കുടുംബാംഗങ്ങളുടെ വീട്ടില്‍ നടത്തിയ പരിശോധനയും വിഫലമായി. നാലാം പ്രതി കിരണ്‍ വിദേശത്തേക്ക് കടന്നെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ ഒളിവില്‍ പോയത് ഓഡിറ്റ് റിപ്പോര്‍ട്ട് പരസ്യമായതോടെയാണ്.

തേക്കടി മുരിക്കടിയില്‍ പ്രതി ബിജോയുടെ വമ്പന്‍ റിസോര്‍ട്ടിന്റെ നിര്‍മാണം നടക്കുന്നതായി കണ്ടെത്തി. തേക്കടി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് 2014ല്‍ കുമളി പഞ്ചായത്തില്‍ നിന്ന് അനുമതി ലഭിച്ചത്. ആദ്യ ഘട്ടത്തില്‍ രണ്ടര ഏക്കര്‍ പ്രോജക്ടിനായിരുന്നു അനുമതി തേടിയത്. രണ്ടാം ഘട്ടത്തില്‍ 18 കോടിയുടെ നിര്‍മാണത്തിന് അനുമതി നല്‍കി.

ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനം നിലച്ച അവസ്ഥയാണ്. 18 ലക്ഷം കരാറുകാരന് ലഭിക്കാനുണ്ട്. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നിര്‍മാണം നിലച്ചതെന്നും വിവരം. പദ്ധതിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണ് ബിജോയ്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് പഞ്ചായത്തംഗം പറഞ്ഞു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ ആക്ഷേപങ്ങളുണ്ടായിരുന്നു.

എട്ട് ഏക്കര്‍ സ്ഥലത്ത് 18 കോടിയുടെ നിര്‍മാണ പദ്ധതിക്കാണ് അനുമതി ലഭിച്ചിരുന്നത്. ഇതുവരെ മൂന്നര കോടിയുടെ നിര്‍മാണം പൂര്‍ത്തിയായതായി കരാറുകാരന്‍ വ്യക്തമാക്കി. പ്രാദേശിക കരാറുകാരനാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. ബാങ്കിലെ കരാര്‍ ജീവനക്കാരനാണ് ബിജോയ്. കമ്മീഷന്‍ ഏജന്റായിട്ടാണ് ജോലി

അതിനിടെ വിഷയത്തില്‍ ബിജെപി സമരത്തിലേക്ക് കടക്കുകയാണ്. നാളെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തിങ്കളാഴ്ച യുവമോര്‍ച്ച ദേശീയ സെക്രട്ടറിയും ബാങ്കിന് എതിരായ സമരത്തിന് നേതൃത്വം നല്‍കും. തട്ടിപ്പില്‍ സിപിഐഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. മന്ത്രി ആര്‍ ബിന്ദുവിന് തെരഞ്ഞെടുപ്പ് ഫണ്ട് സ്രോതസിലും അന്വേഷണം വേണമെന്ന് ബിജെപി നേതാവ് എ നാഗേഷ് ആവശ്യപ്പെട്ടു. സിപിഐഎം അന്വേഷണം പൂഴ്ത്തിവയ്ക്കപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ബാങ്കിന് പങ്കുണ്ടെന്നും ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *