
വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗിലാക്കിയ സംഭവത്തില്‍ യുപി സ്വദേശി മുഹമ്മദ് ആരീഫ് കുറ്റം സമ്മതിച്ചു. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലക്ക് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പ്രതിയുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. നാടിനെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് പ്രതി താമസിച്ചിരുന്ന വെള്ളമുണ്ടയിലെ പ്രദേശവാസികള്‍.ഇന്നലെ ഉച്ചയോടെയാണ് വെള്ളമുണ്ട കാപ്പിക്കണ്ടിയില്‍ താമസിച്ചിരുന്ന മുറിയില്‍ വെച്ച് മുഹമ്മദ് ആരീഫ് യുപി സ്വദേശി തന്നെയായ മുഖീബിനെ കൊലപ്പെടുത്തിയത്. ശരീരം രണ്ട് കഷ്ണങ്ങളാക്കി മൂളിത്തോട് പാലത്തിന് ഇരു ഭാഗത്തുമായി എറിയുകയായിരുന്നു. ഗുഡ്സ് ഓട്ടോ വിളിച്ച് ഒരു സ്യൂട്കേസിലും മറ്റൊരു കാർഡ് ബോർഡിലും ആക്കിയായിരുന്നു മൃതദേഹങ്ങള്‍ പാലത്തിന് സമീപം എറിഞ്ഞത്. ഒരാളെ കൊലപ്പെടുത്തിയെന്നും മൃതദേഹമാണ് എറിഞ്ഞതെന്നും പ്രതി തന്നെ ഓട്ടോറിക്ഷ ഡ്രൈവറോട് പറഞ്ഞു. ഇയാളാണ് പൊലീസിന് വിവരം നല്‍കിയത്. താമസിച്ചിരുന്ന മുറിയില്‍ അന്വേഷിച്ചെത്തിയ പൊലീസ് മുഹമ്മദ് ആരിഫിനെ കസ്റ്റഡിയിലെടുക്കുകയായികുന്നു.