സ്‌കൂളുകളില്‍ പാമ്പു സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വനം വകുപ്പ്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുറമേ സ്്കൂളുകളിലെ സുരക്ഷയ്ക്കായി വനംവകുപ്പ് 13 അധിക നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി. സ്‌കൂളുകള്‍ക്ക് അന്തിമ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇത്തവണ മുതല്‍ വനം വകുപ്പ് ക്ലിയറന്‍സും നിര്‍ബന്ധമാക്കി.

വിദ്യാലയങ്ങളിലെ സുരക്ഷാ പരിശോധന കര്‍ശനമായി പാലിക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മാര്‍ക്ക് കത്തയച്ചു. പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയാല്‍ സ്‌കൂള്‍ അധികൃതര്‍ പരിഹരിക്കണം സര്‍പ്പ വോളണ്ടിയര്‍മാര്‍, സര്‍പ്പ എജ്യുക്കേറ്റര്‍മാര്‍ എന്നിവരുടെ സഹായത്തോടെയാകും സുരക്ഷാ പരിശോധനയും ബോധവല്‍ക്കരണവും. സ്‌കൂള്‍ അധികൃതര്‍ ഓരോ ജില്ലയിലെയും സാമൂഹിക വനവല്‍ക്കരണ വിഭാഗം മേധാവിക്ക് പരിശോധനയ്ക്കായി അപേക്ഷ നല്‍കണം. കുട്ടികള്‍ക്കുള്ള സര്‍പ്പ പാഠം ബോധവല്‍ക്കരണ ക്ലാസുകള്‍ അധ്യായനം തുടങ്ങിയ ശേഷം ക്രമീകരിക്കും. എല്ലാ സ്‌കൂളിലെയും രണ്ട് ജീവനക്കാരുടെ മൊബൈലുകളില്‍ സര്‍പ്പ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

അതേസമയം, സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റുള്ള മരണം. പാമ്പ് കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയായ വയോധികനാണ് മരിച്ചത്.

കഴിഞ്ഞ 24ാം തീയതി വീടിനുള്ളില്‍ വെച്ചാണ് ചവറ അരിനെല്ലൂര്‍ സ്വദേശി രാജേന്ദ്രന് അണലിയുടെ കടിയേല്‍ക്കുന്നത്.കാഴ്ച പരിമിതിയുള്ള രാജേന്ദ്രന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ നില വഷളായി മരിച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *