കുറ്റിപ്പുറം: ദേശീയപാതയിൽ കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിനു സമീപം സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞ അപകടത്തിന് പ്രധാന കാരണം വളവിൽ വേഗത കുറയ്ക്കാതിരുന്നതാണെന്ന് അന്വേഷണ റിപ്പോർട്ട്. മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ അമിതവേഗത്തിൽ സഞ്ചരിച്ച ബസ് ബ്രേക്ക് ചെയ്തപ്പോൾ ടയറുകൾക്ക് റോഡുമായുള്ള പിടിവിട്ട് ഹൈഡ്രോപ്ലെയ്നിങ് സംഭവിക്കുകയും തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നെന്നാണ് കണ്ടെത്തൽ.

അപകടസ്ഥലം ചെറിയ ചെരിവും വളവും കൂടിയ ഭാഗമാണ്. എതിർദിശയിൽ നിന്നെത്തുന്ന മഴവെള്ളവും ഡ്രൈനേജ് വഴി ഒഴുകിയെത്തിയ വെള്ളവും ചേർന്ന് റോഡിൽ വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ വളവിൽ വേഗം കുറച്ച് സഞ്ചരിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാനാകുമായിരുന്നെന്ന് റിപ്പോർട്ടിൽ വിലയിരുത്തുന്നു. പ്രത്യേക അന്വേഷണസംഘം തയാറാക്കിയ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് സമർപ്പിച്ചു. നാറ്റ്പാക്കിന്റെ പഠനങ്ങളും സാങ്കേതിക നിർദേശങ്ങളും റിപ്പോർട്ടിന്റെ ഭാഗമാണ്.

റിപ്പോർട്ടുകൾ ഗതാഗത വകുപ്പും സർക്കാരും പരിശോധിച്ചശേഷം തുടർനടപടികൾ കൈക്കൊള്ളും. അപകടസാധ്യത കുറയ്ക്കുന്നതിനായി വളവുകളിൽ കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക, വേഗപരിധി കർശനമായി പാലിക്കാൻ സംവിധാനങ്ങൾ ഒരുക്കുക, ഡിജിറ്റൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തുക, മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രൈനേജ് സംവിധാനം മെച്ചപ്പെടുത്തുക തുടങ്ങിയ ശുപാർശകളും റിപ്പോർട്ടിലുണ്ട്.

എൻഫോഴ്‌സ്‌മെന്റ് ആർടിഒ ടി.പി.യൂസഫിന്റെയും ഡിവൈഎസ്പി സുനിൽ പുളിക്കലിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം അപകടസ്ഥലത്ത് മോട്ടർ വാഹന വകുപ്പ്, പൊലീസ്, നാറ്റ്പാക്, ദേശീയപാത അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിൽ, മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള സ്ഥലത്ത് ബസ് 100 കിലോമീറ്ററിലധികം വേഗത്തിലാണ് സഞ്ചരിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു.

ദേശീയപാതയിൽ കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിനു സമീപം കഴിഞ്ഞ ഞായറാഴ്ചയാണ് അപകടമുണ്ടായത്. കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ഡിഫൻഡർ ബസ്, മഴ പെയ്യുന്നതിനിടെ റെയിൽവേ മേൽപാലത്തിന് 200 മീറ്റർ അകലെയുള്ള എൻട്രി പോയിന്റിനു സമീപം ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കോഴിക്കോട് സ്വദേശി വൈഷ്ണവ് (31) മരിച്ചു. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ബസ് ഡ്രൈവർ ഉൾപ്പെടെ ചിലരുടെ തലയ്ക്ക് സാരമായ പരുക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *