ലെഗ്ഗിൻസ് ധരിച്ചു വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറി എന്ന പരാതിയുമായി അധ്യാപിക. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്. എം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യുപി ക്ലാസ് അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് ഹെഡ് മിസ്ട്രസ് റംലത്തിനെതിരെ ഡിഇഒക്ക് പരാതി നല്‍കിയത്.എടപ്പറ്റ സികെഎച്ച്എം ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപികയാണ് സരിത രവീന്ദ്രനാഥ്.കഴിഞ്ഞ ദിവസം ഓഫീസ് റൂമില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ തന്റെ വസ്ത്രധാരണെത്തക്കുറിച്ച് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് ടീച്ചര്‍ പറയുന്നു
രാവിലെ ഒപ്പിടാൻ ചെന്നപ്പോൾ ആണ് പ്രധാനാധ്യാപിക ഇത്തരത്തിൽ പറഞ്ഞത്. കുട്ടികൾ ഒന്നും യൂണിഫോം ഇടുന്നില്ല, അതെങ്ങനെയാണ് അവരെ ഒക്കെ പറയുക..നിങ്ങളുടെ വസ്ത്ര ധാരണം ഒക്കെ ഇങ്ങനെ അല്ലേ…” എന്താണ് എൻ്റെ വസ്ത്രത്തിൻ്റെ പ്രശ്നം എന്ന് ഞാൻ ചോദിച്ചു. ഞാൻ ലെഗിൻസ് ഇട്ട് വന്നത് കൊണ്ടാണ് കുട്ടികൾ ഇതെല്ലാം ചെയ്യുന്നത് എന്നായിരുന്നു പ്രതികരണം.
മാന്യതയ്ക്കോ അധ്യാപനജോലിക്കോ നിരക്കാത്തതായ വസ്ത്രം ധരിച്ച് ഇതുവരെ സ്കൂളിൽ വന്നിട്ടില്ല. അധ്യാപകർക്ക് സൗകര്യപ്രദമായ മാന്യമായ ഏതൊരു വസ്ത്രവും ധരിച്ച് സ്കൂളിൽ വരാമെന്ന് നിയമം നിലനിൽക്കെ ഇത്തരത്തിൽ ഒരു അനുഭവമുണ്ടായത് ഏറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും സരിത ടീച്ചർ. ആ സാഹചര്യത്തിലാണ് പരാതി നൽകിയത് എന്നും ടീച്ചർ പറഞ്ഞു.അധ്യാപകര്‍ക്ക് കൃത്യമായി വേഷവിധാനം സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല എന്നിരിക്കെ മാന്യമായി വസ്ത്രം ധരിച്ചെത്തുന്നവരോട് ഈ രീതിയില്‍ പറയുന്നത് അവഹേളിക്കലാണെന്നും സരിത പറയുന്നു. സാമാന്യം ഇറക്കമുള്ള ടോപ്പും സ്റ്റോളും ലെഗ്ഗിങ്ങുമായിരുന്നു വേഷം. മോശമായിട്ടല്ല, താന്‍ വസ്ത്രം ധരിച്ചത്. അതുകൊണ്ട് തന്നെയാണ് അതേ വേഷത്തില്‍ തന്നെ ഫോട്ടോയെടുത്ത് പരാതിക്കൊപ്പം അയച്ചത്. മാധ്യമങ്ങളില്‍ ഇതേ വസ്ത്രം തന്നെയാണ് ധരിച്ചെത്തിയത്. സര്‍ക്കാര്‍ സ്‌കൂളില്‍ പ്രൊബേഷനിലിരിക്കെ ഇങ്ങനെ പരാതി നല്‍കേണ്ടിയിരുന്നോ എന്ന ചോദ്യത്തിന് നല്‍കേണ്ടിയിരുന്നു എന്ന് തന്നെയാണുത്തരം. ജീന്‍സ് ധരിച്ച് വരുന്ന പുരുഷ അധ്യാപകരോട് ഇത്തരത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ലെന്നും സരിത പറയുന്നു.