കോട്ടയം: കടുത്തുരുത്തിയിൽ ആത്മഹത്യ ചെയ്ത ആതിര സൈബർ ആക്രമണത്തിന്റെ ഇരയെന്ന് സഹോദരീ ഭർത്താവ് ആശിഷ് ദാസ് ഐഎഎസ്. സമൂഹമാധ്യമങ്ങളിൽ അപമാനിച്ചത് മൂലമാണ് ആതിര ആത്മഹത്യ ചെയ്തത്. ആതിരയ്ക്ക് വിവാഹാലോചനകൾ വന്നുതുടങ്ങിയപ്പോൾ സുഹൃത്ത് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ട് ഉണ്ട്. തുടര്‍ന്ന് നാട്ടിൽ നിന്ന് ഒളിവിൽ പോയ സുഹൃത്ത് ആതിരയ്ക്കെതിരെ പോസ്റ്റുകൾ ഇട്ടുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ ആതിരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആതിരയുടെ സുഹൃത്ത് അരുൺ വിദ്യാധറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിരുന്നു. ആതിരയുടെ കുടുംബം നൽകിയ പരാതിയിലാണ് കേസ്. ബന്ധം അവസാനിപ്പിച്ച ശേഷവും ആതിരയ്ക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും അരുൺ ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ച് അപമാനിച്ചുവെന്നാണ് പരാതി.

‘‘ഇരുവരും തമ്മിൽ ബന്ധത്തിലായിരുന്നു. വിവാഹാലോചനയിലേക്കുവരെ കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ ഇയാളുടെ സ്വാഭാവം മേശമാണെന്നറിഞ്ഞതിനെ തുടർന്ന് പിന്നീട് ആലോചിക്കാമെന്നു പറഞ്ഞു. പിന്നീട് ഇരുവർക്കും തമ്മിലും പ്രശ്നങ്ങളുണ്ടായി. മുന്നോട്ടുപോകാൻ കഴിയില്ലെന്നു ആയതോടെ തമ്മിൽ പിരിഞ്ഞു. അവന് വേറെ വിവാഹവും ഉറപ്പിച്ചു. എന്നാൽ, ആതിരയ്ക്ക് വിവാഹാലോചന തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങിയത്. അന്ന് രാത്രി ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു’’.

‘‘ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് അയാൾ. വിഡിയോ കോളിന്റെ സ്ക്രീൻഷോട്ടുൾപ്പെടെ സേവ് ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ പൊലീസിൽ പരാതി നൽകി. പൊലീസുൾപ്പെടെ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ഞാൻ ആണെന്ന് പറഞ്ഞ് എന്റെ ഫോട്ടോയുൾപ്പെടെ പോസ്റ്റ് ചെയ്തു’’– അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *