ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ചുക്കൊണ്ട് ഗുസ്തിതാരങ്ങൾ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ വിളിച്ചുചേര്‍ത്ത ഖാപ്പ് മഹാപഞ്ചായത്ത് പുരോഗമിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുണ്ടകാത്തതിനെതുടർന്ന് സമരത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് മഹാപഞ്ചായത്ത് ചേര്‍ന്നിരിക്കുന്നത്. കര്‍ഷക നേതാക്കള്‍ ഉള്‍പ്പെടെ മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള തുടര്‍നടപടിയാണ് ചര്‍ച്ച ചെയ്യുന്നത്.
ഖാപ് പഞ്ചായത്തിനുള്ള ജനപിന്തുണ ഒന്നുകൊണ്ടാണ് ബ്രിജ് ഭൂഷണ്‍ താന്‍ നടത്താനിരുന്ന അയോധ്യ റാലി പിന്‍വലിച്ചതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് മഹാപഞ്ചായത്തില്‍ പറഞ്ഞു. കായിക താരങ്ങള്‍ രാജ്യത്തിന്റെ പെണ്‍മക്കളാണ്. കേന്ദ്രസര്‍ക്കാര്‍ കുടുംബങ്ങളെ തകർക്കുകയാണെന്നും കേന്ദ്രം സമരം ചെയ്യുന്ന താരങ്ങളുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും രാകേഷ് ടികായത്ത് ആവശ്യപ്പെട്ടു. സമരം സര്‍ക്കാരിന് മുകളില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.