തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഷോപ്പിങ് കോംപ്ലക്‌സുകൾ വിൽക്കാനുള്ള നീക്കവുമായി സർക്കാർ. ധനകാര്യവകുപ്പാണ് ഷോപ്പിങ് കോംപ്ലക്‌സുകൾ വിൽക്കാൻ കോർപ്പറേഷനുകൾക്ക് നിർദ്ദേശം നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനകാര്യവകുപ്പ് അണ്ടർ സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കേരള ട്രാൻസ്‌പോർട്ട് ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.ടി.ഡി.എഫ്.സി) നിക്ഷേപകരുടെ കുടിശ്ശിക തീർക്കാനുള്ള പണം കണ്ടെത്താനാണ് ഈ തീരുമാനം.

കോഴിക്കോട്, അങ്കമാലി, തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലായി നാല് ഷോപ്പിങ് കോംപ്ലക്‌സുകളാണ് കെ.എസ്.ആർ.ടി.സിയ്ക്ക് ഉള്ളത്. ഇവയിൽ രണ്ടെണ്ണം വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്ത് കെ.ടി.ഡി.എഫ്.സി. നിക്ഷേപകർക്ക് നൽകാനുള്ള പണം കണ്ടെത്തും

കെ.ടി.ഡി.എഫ്.സി. സമാഹരിച്ച പണത്തിന്റെ വലിയ പങ്കും കെ.എസ്.ആർ.ടി.സിയ്ക്കാണ് വായ്പയായി നൽകിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള കണ്ണായ സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന നാല് ഷോപ്പിങ് കോംപ്ലക്‌സുകളും നിർമ്മിച്ചത് കെ.ടി.ഡി.എഫ്.സിയാണ്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഇന്നലെ ഇതേ കേസിൽ സർക്കാർ ഹൈക്കോടതിൽ പറഞ്ഞിരുന്നു. നാടിനെ മോശമാക്കുന്നതാണ് സർക്കാറിന്റെ സത്യവാങ്മൂലമെന്ന കടുത്ത വിമർശനമാണ് ഇതിനെതിരെ ഹൈക്കോടതി ഉന്നയിച്ചത്. ധനസ്ഥിതി മോശമാണെങ്കിൽ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവരുമോ എന്നും കോടതി സർക്കാറിനോട് ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *