കോഴിക്കോട്: ബാലുശേരിക്കടുത്ത് കരുമലയിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടിയും മരിച്ചു. കോഴിക്കോട് കാരപ്പറമ്പ് നാരോത്ത് ലൈനിൽ ഉദയൻ-വൃന്ദ ദമ്പതികളുടെ മകൾ അതുല്യ (18) ആണ് മരിച്ചത്.

ബൈക്കോടിച്ചിരുന്ന വേങ്ങേരി കല്ലൂട്ടിത്താഴം അഭിലാഷിന്റെ മകൻ അഭിഷേക് (21) സംഭവ ദിവസം തന്നെ മരിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ അപകടം. സുഹൃത്തുക്കളായ അതുല്യയും അഭിഷേകും സഞ്ചരിച്ച ബൈക്കും കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വരികയായിരുന്ന ടിപ്പർലോറിയും കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയിലെ കരുമല വളവിൽവച്ച് കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. അഭിഷേക് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അതുല്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെയാണ് മരിച്ചത്. മാസങ്ങൾക്കു മുമ്പാണ് കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയുടെ നവീകരണം പൂർത്തിയായത്. ഇതിനു ശേഷം കരുമല വളവിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *