തിരുവനന്തപുരം: മാലയില്‍ പുലിപ്പല്ല് അണിഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റും തുടര്‍ന്നുള്ള നടപടികളും ചര്‍ച്ചയായതോടെ വിഷയത്തില്‍ തിരുത്തല്‍ നടപടിയുമായി വനം വകുപ്പ്.

പൊതു ജനാഭിപ്രായം തീര്‍ത്തും എതിരായതോടെയാണ് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ റിപ്പോര്‍ട്ട് തേടിയത്. അറസ്റ്റിനും തുടര്‍ന്ന് വിഷയം ചാനലുകള്‍ക്കു മുന്നില്‍ കൊണ്ടു വരുന്നതിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അനാവശ്യ തിടുക്കം കാണിച്ചതായാണ് നിഗമനം. അറസ്റ്റില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നതോടെ വനംവകുപ്പ് പ്രതിരോധത്തിലായിരുന്നു. കോടനാട് വനം വകുപ്പ് ഓഫിസാണ് വിഷയത്തില്‍ പ്രതിക്കൂട്ടിലായത്.

അറസ്റ്റ് സംബന്ധിച്ച് മുന്നണിയിലെ പല രാഷ്ട്രീയ കക്ഷികളും നിലപാട് കടുപ്പിച്ചതോടെയാണ് വനംമന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്. വനംമന്ത്രി വനംവകുപ്പ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ശനിയാഴ്ച റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തേക്കും. വേടനെതിരെ നടപടിയുണ്ടാകുമെന്ന് ആദ്യ ഘട്ടത്തില്‍ സൂചിപ്പിച്ച വനംമന്ത്രി പൊതുഅഭിപ്രായം എതിരായതോടെ മലക്കം മറിയുകയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ഗായകന്‍ ഷഹബാസ് അമന്‍, നടന്‍ ഹരീഷ് പേരടി തുടങ്ങി നിരവധി പേര്‍ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *