നഗരസഭയുടെ കായികപരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ചര്‍ച്ചകള്‍ പ്രസ്തുത ക്യാമ്പിന് വലിയ പ്രചാരമാണ് നല്‍കിയതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. ഇത്രകാലം ശ്രദ്ധ കിട്ടാതിരുന്ന ക്യാമ്പിനും പ്രവര്‍ത്തനങ്ങള്‍ക്കും ഇപ്പോള്‍ പ്രചാരം കിട്ടിയതില്‍ സന്തോഷമുണ്ട്. ചര്‍ച്ചയായതോടെ ക്യാമ്പില്‍ തങ്ങളുടെ കുട്ടികള്‍ക്കും കൂടി അവസരം കിട്ടിയാല്‍ നന്നായിരിക്കുമെന്ന് അറിയിച്ച് ധാരാളം പേര്‍ ഇന്നലെയും ഇന്നുമായി ബന്ധപ്പെട്ടിരുന്നെന്നും ആര്യ അറിയിച്ചു. കൂടുതല്‍ പേര്‍ താല്‍പ്പര്യം പറയുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് 13, 14 തിയതികളില്‍ ഒരു ക്യാമ്പ് കൂടി നഗരസഭ നടത്തുമെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ആര്യ രാജേന്ദ്രന്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ്

കഴിഞ്ഞദിവസം നഗരസഭയുടെ കായികപരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ചര്‍ച്ചകള്‍ പ്രസ്തുത ക്യാമ്പിന് വലിയ പ്രചാരമാണ് നല്‍കിയത്. അതിനെ വളരെ പോസിറ്റിവ് ആയി തന്നെ നമുക്ക് കാണാം എന്നാണ് കരുതുന്നത്. അങ്ങനെയൊരു ചര്‍ച്ച ഉണ്ടായതോടെ ക്യാമ്പില്‍ തങ്ങളുടെ കുട്ടികള്‍ക്കും കൂടി അവസരം കിട്ടിയാല്‍ നന്നായിരിക്കും എന്നറിയിച്ച് ധാരാളം പേര്‍ ഇന്നലെയും ഇന്നുമായി ബന്ധപ്പെട്ടിരുന്നു. ഇത്തരത്തിലൊരു ക്യാമ്പ് നടക്കുന്ന വിവരം അറിഞ്ഞിരുന്നില്ല എന്നാണ് അവരില്‍ പലരും പറഞ്ഞത്. അതുകൊണ്ടാണ് തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഇന്നലത്തെ ചര്‍ച്ചകളെ നമുക്ക് പോസിറ്റിവായി കാണാം എന്ന് പറഞ്ഞത്.

രക്ഷാകര്‍ത്താക്കളുടെയും കുട്ടികളുടെയും ആവശ്യപ്രകാരം നഗരസഭ സംഘടിപ്പിക്കുന്ന കായിക പരിശീലനത്തിന്റെ ഒരു സെലക്ഷന്‍ ക്യാമ്പ് കൂടി ആഗസ്ത് 13,14 തീയതികളില്‍ പൂജപ്പുര മൈതാനിയില്‍ വച്ച് നടത്തും. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കൊപ്പം ഈ രണ്ടാമത്തെ സെലക്ഷന്‍ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികളെ കൂടി ഉള്‍പ്പെടുത്തിയാകും പരിശീലന ക്യാമ്പ് നടത്തുക.

ഇത്രകാലം വേണ്ടത്ര ശ്രദ്ധകിട്ടാതിരുന്ന ഈ ക്യാമ്പിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും ഇത്രമേല്‍ പ്രചാരം കിട്ടിയതില്‍ വലിയ സന്തോഷമാണ് ഉള്ളത്. നഗരത്തിലെ യോഗ്യരായ മുഴുവന്‍ കുട്ടികള്‍ക്കും ഒരവരസരം കൂടി നല്കാന്‍ കഴിയുന്നതില്‍ നഗരസഭയ്ക്കും എനിക്കും അഭിമാനമുണ്ട്. നമുക്കിത് ഈ പരിശീലന ക്യാമ്പോട് കൂടി അവസാനിപ്പിക്കാന്‍ സാധിക്കില്ല. തുടര്‍പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കണം. നല്ല കഴിവുള്ള കുട്ടികളുണ്ട് നമ്മുടെ നഗരത്തില്‍, അവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെട്ട പരിശീലനം നല്‍കാനും വേദികള്‍ നല്‍കാനും കഴിയുന്ന സാഹചര്യം ഉണ്ടാകണം.

വിദഗ്ധരായ പരിശീലകരുടെ സേവനം ഉറപ്പാക്കണം. അതിന് വിപുലമായ പദ്ധതി വേണമെന്നാണ് കാണുന്നത്. അതിനായുള്ള പ്രാരംഭചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ പ്രതിസന്ധികളെയും അവസരമാക്കുക എന്നതാണ് കേരളത്തിന്റെ പൊതുവായ ശീലം. അതുകൊണ്ട് വിവാദങ്ങളും പ്രതിസന്ധികളും തടസ്സമായി കാണുന്നില്ല, അവസരമായി തന്നെ നമുക്ക് കാണാം. നമുക്ക് ഒരുമിച്ച് മുന്നേറാം, നമ്മുടെ നഗരത്തില്‍ നിന്നും ലോകമറിയുന്ന ഒരുപിടി കായികപ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള വലിയ ലക്ഷ്യത്തിലേയ്ക്ക്.

Leave a Reply

Your email address will not be published. Required fields are marked *