മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി മൂന്നാം തവണയാണ് കാനം തിരഞ്ഞെടുക്കപ്പെടുന്നത് പ്രകാശ് ബാബുവോ വിഎസ് സുനിൽകുമാറോ മത്സരിക്കുമെന്ന തരത്തിൽ സൂചനകളുണ്ടായിരുന്നു എന്നാൽ വിഭാഗീയ പ്രശ്നങ്ങൾ നിലനിൽക്കെ ഐകകണ്ഠ്യേനയാണ് കാനം ഈ പദവിയിൽ എത്തുന്നത്.പ്രായപരിധി നിർദ്ദേശം ശക്തമായി നടപ്പിലാക്കിയതോടെ ഇത്തവണ സംസ്ഥാന കൗൺസിലിൽ നിന്ന് സി ദിവാകരനും കെഎ ഇസ്മായിലും പുറത്തായി.
കാനത്തെ താഴെയിറക്കാൻ ജനപ്രിയ നേതാവ് വി.എസ്.സുനിൽ കുമാറിനേയോ, പ്രകാശ് ബാബുവിനെയോ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ കാനം വിരുദ്ധപക്ഷം നീക്കം നടത്തിയെങ്കിലും ഇരുവരും മത്സരിക്കാൻ വിമുഖത കാട്ടിയതോടെ ആ നീക്കം പാളി. ഇതോടെ സി.എൻ ചന്ദ്രനെ മത്സരരംഗത്തിറക്കാൻ അണിയറ നീക്കം നടന്നെങ്കിലും ചന്ദ്രനും മത്സരിക്കാൻ തയ്യാറായില്ല. ഇതോടെ എതിരാളികളെ വെട്ടിയൊതുക്കി മൂന്നാം വട്ടവും സിപിഐയുടെ തലപ്പത്തേക്ക് ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെടാൻ കാനത്തിനായി.