നിലമ്പൂര്‍: വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രചാരണം കടുപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നിലമ്പൂരിലേയ്ക്ക് എത്തുന്നുണ്ട്. മൂന്ന് ദിവസം നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി ഏഴ് പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. ജൂണ്‍ 13, 14, 15 തീയതികളിലാണ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രകമ്മിറ്റി നടക്കുന്നതിനാല്‍ ഡല്‍ഹിയിലുള്ള മുതിര്‍ന്ന നേതാക്കള്‍ ഏഴാം തീയതിയോടെ മണ്ഡലത്തിലെത്തി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് ചാര്‍ജ് നല്‍കിയിരിക്കുന്ന നേതാക്കള്‍ ഇതിനോടകം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

ചതുഷ്‌കോണ മത്സരം നടക്കുന്ന നിലമ്പൂരില്‍ ഇന്ന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം നടത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് വഴിക്കടവ് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് ഇന്ന് പ്രചാരണം നടത്തുക.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രചാരണത്തിനിറങ്ങിയതോടെ തങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് പ്രചാരണം നടത്തുന്നത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ ആറാം തീയതിയോടെ മണ്ഡലത്തില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *