
ചാരിറ്റിയുടെ മറവിൽ കുറഞ്ഞ തുകക്ക് ഹോട്ടൽ ഉടമകളിൽ നിന്നും ബിരിയാണി വാങ്ങും. കൂടിയ വിലക്ക് വില്പന നടത്തും. ഷൊർണൂരിൽ ചാരിറ്റിയുടെ പേരിൽ ബിരിയാണി വാങ്ങി മറിച്ച് വിറ്റ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. തൃത്താല കറുകപുത്തൂർ സ്വദേശി ഷെഹീർ കരീമാണ് പിടിയിലായത്. ഷൊർണൂരിലെ ഹോട്ടലുടമ നൽകിയ പരാതിയിലാണ് അറസ്റ്റ്. 350 ബിരിയാണി വാങ്ങി പണം നൽകാതെ മുങ്ങിയെന്നാണ് പരാതി.
ഷെഹീര്‍ സ്ഥിരമായി ഇത്തരം തട്ടിപ്പ് നടത്തിവരിയാണെന്നാണ് വിവരം.ചാരിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഹോട്ടലില്‍ നിന്ന് കുറഞ്ഞവിലക്ക് ബിരിയാണി വാങ്ങും. ഇത് കൂടുതല്‍ വിലക്ക് മറ്റൊരിടത്ത് കൊണ്ടുപോയി വില്‍ക്കുകയും ചെയ്യുകയാണ് ഇയാളുടെ പതിവ്. 140 രൂപക്ക് ബിരിയാണി വാങ്ങി 250 രൂപക്കാണ് പലപ്പോഴും ഷഹീര്‍ മറിച്ചു വിറ്റിരുന്നതെന്നും പൊലീസ് പറയുന്നു. ചെറിയ തുകമാത്രമാണ് ഷെഹീര്‍ ചാരിറ്റിക്ക് നല്‍കുന്നതെന്നും ബാക്കി തുക സ്വന്തം പോക്കറ്റിലാക്കുകയും ചെയ്യുമെന്ന് പൊലീസ് പറയുന്നു.