രാഹുൽഗാന്ധി എം പിയുടെ വയനാട് കൽപറ്റയിലെ ഓഫിസ് ആക്രമണക്കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കി എസ് പിയുടെ റിപ്പോർട്ട്. ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്ന് പൊലീസ് കണ്ടെത്തല്‍. വയനാട് എസ്പിയുടെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് ഫോട്ടോഗ്രാഫറുടെ ചിത്രവും മൊഴിയും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.ആക്രമണം നടത്തിയ എസ്എഫ്‌ഐക്കാര്‍ പോയതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഓഫീസിലേക്കെത്തിയിരുന്നു. ഇതിന് ശേഷമാണ് ഗാന്ധി ചിത്രം താഴെ വീണുകിടക്കുന്ന ചിത്രങ്ങള്‍ വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഫീസ് അടിച്ച് തകര്‍ത്ത ശേഷം രാഹുലിന്റെ ചിത്രവും വാഴയും എസ്എഫ്‌ഐക്കാര്‍ അവിടെ സ്ഥാപിച്ചു. ഈ സമയത്തും ഗാന്ധി ചിത്രം ചുമരില്‍ തന്നെ ഉണ്ടായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോയതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്നതിനും ശേഷം പുറത്തുവന്ന ആദ്യ ചിത്രത്തില്‍ ഗാന്ധി ചിത്രം കമിഴ്ന്ന നിലയിലായിരുന്നു. പിന്നീടത് മുഖം കാണുന്ന രീതിയിലേക്ക് മാറിയെന്നും പോലീസ് പറയുന്നു.

ഓഫീസ് ആക്രമണത്തില്‍ പൊലീസിന് വീഴ്ച്ചയുണ്ടായെന്നും കല്‍പ്പറ്റ ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല അന്വേഷണം വേണമെന്നും ഡിവൈഎസ്പി ശുപാര്‍ശ ചെയ്തു.

അക്രമ സംഭവത്തിന് ശേഷമാണ് യുഡിഎഫ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് പ്രവേശിച്ചത്. ആ ഘട്ടത്തില്‍ ഫോട്ടോഗ്രാഫര്‍ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് വരികയായിരുന്നു. പിന്നീട് തിരിച്ചെത്തി 4-30 ന് പകര്‍ത്തിയ ചിത്രത്തില്‍ ഗാന്ധി ചിത്രം നിലത്ത് കിടക്കുകയായിരുന്നുവെന്നും പറയുന്നു. ആ ഘട്ടത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരായിരുന്നു അവിടെയുണ്ടായിരുന്നത്. സമരക്കാരെയെല്ലാം മാറ്റിയിരുന്നു. അതിന് ശേഷം അവിടെയെത്തിയിട്ടുള്ള മറ്റാരോ ആണ് ഗാന്ധി ചിത്രം തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഗാന്ധി ചിത്രം നശിപ്പിച്ചത് എസ് എഫ് ഐ പ്രവർത്തരല്ലെന്ന് ചില മാധ്യമ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി സി പി എം ആദ്യം മുതൽ പ്രതിരോധം ശക്തമാക്കിയിരുന്നു. മുതിർന്ന സി പി എം നേതാക്കളടക്കം ഇക്കാര്യം പലവട്ടം ആവർത്തിക്കുന്നുമുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *