മുംബൈ: പ്രതിപക്ഷത്തിനെതിരെ വിവേചനം കാണിക്കുകയും നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുകയും ചെയ്തുവെന്നതടക്കമുള്ള കോണ്‍ഗ്രസിന്റെയും ശിവസേന(യുബിടി)യുടെയും പരാതിയെ തുടര്‍ന്ന് മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ലയെ സ്ഥലം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. എത്രയും വേഗം കേഡറിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് ചുമതല കൈമാറാന്‍ ശുക്ലയോട് ആവശ്യപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനായി മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കകം അയയ്ക്കാനും കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. നവംബര്‍ 20ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം.

പൂനെ പൊലീസ് കമ്മീഷണര്‍, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കമ്മീഷണര്‍ എന്നീ പദവികളിലിരിക്കെ രശ്മി ശുക്ല തങ്ങള്‍ക്കെതിരെ പക്ഷപാതപരമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ്, ശിവസേന (യുബിടി), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ്ചന്ദ്ര പവാര്‍) കക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *