കോഴിക്കോട്: മർകസ് ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താറിൽ നോമ്പുതുറന്ന് അയ്യായിരത്തോളം വിശ്വാസികൾ. ഏറെ പവിത്രമായ റമളാനിലെ അവസാനത്തെ വെള്ളിയാഴ്ച രാവും ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവും ഒന്നിക്കുന്ന സവിശേഷ മുഹൂർത്തത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഖുർആൻ സമ്മേളനമാണ് മർകസിൽ നടന്നത്. റമളാനിൽ ഖുർആൻ സന്ദേശങ്ങളും മൂല്യങ്ങളും വിളംബരം ചെയ്ത സമ്മേളനം ഇന്നലെ(വ്യാഴം)ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച് ഇന്ന് (വെള്ളി)പുലർച്ചെ ഒരു മണിവരെ നീണ്ടു. മസ്ജിദുൽ ഹാമിലിയിൽ നടന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. റഹ്മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തി. ടി.കെ അബ്‌ദുറഹ്‌മാൻ ബാഖവി മടവൂർ, ശുക്കൂർ സഖാഫി വെണ്ണക്കോട്, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല, ജി അബൂബക്കർ സംബന്ധിച്ചു. തുടർന്ന് മൗലിദ് സയ്യിദുൽ വുജൂദ് പ്രകീർത്തനം നടന്നു. വൈകുന്നേരം നടക്കുന്ന ഖത്മുൽ ഖുർആൻ പ്രാർഥനാ സദസ്സിൽ വിടപറഞ്ഞ മർകസ് സഹകാരികളെയും അധ്യാപരെയും പ്രവർത്തകരെയും അനുസ്മരിച്ചു. ശേഷം മഹ്ളറത്തുൽ ബദ്‌രിയ്യ, വിർദു ലത്വീഫ്, അസ്മാഉൽ ഹുസ്‌ന ആത്മീയ സംഗമങ്ങൾ നടന്നു. വിദ്യാർഥികൾക്കും യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി രാജ്യത്തുടനീളമുള്ള മർകസ് സ്ഥാപനങ്ങളിലും മസ്‌ജിദുകളിലും പൊതുഗതാഗത കേന്ദ്രങ്ങളിലും കഴിഞ്ഞ 23 ദിവസമായി നടന്നുവന്ന ഇഫ്താർ സംഗമങ്ങളുടെ സന്ദേശം വിളംബരം ചെയ്ത് വിപുലമായ രൂപത്തിലാണ് കമ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചത്. ഇഫ്താറിന് ശേഷം അവ്വാബീൻ, തസ്ബീഹ്, തറാവീഹ്, വിത്ർ നിസ്കാരങ്ങൾ മസ്ജിദുൽ ഹാമിലിയിൽ നടന്നു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ കരുവൻതുരുത്തി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ശാഫി സഖാഫി മുണ്ടമ്പ്ര, അബൂബക്കർ സഖാഫി വെണ്ണക്കോട്, സയ്യിദ് ജസീൽ കാമിൽ സഖാഫി, അബൂബക്കർ സഖാഫി പന്നൂർ, പി മുഹമ്മദ് യൂസുഫ്, മജീദ് കക്കാട് വിവിധ സെഷനുകളിൽ സംബന്ധിച്ചു. ളിയാഫത്തുൽ ഖുർആൻ, ഹാഫിള് സംഗമം, ദസ്തർ ബന്ദി തുടങ്ങി വിവിധ ആത്മീയ പ്രാർഥനാ സദസ്സുകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *