കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കോളജിനെതിരെയും അധ്യാപകനെതിരെയും നടപടി. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ് കോളജിന് അടുത്ത വര്‍ഷം മുതല്‍ കോളേജിന് അഫിലിയേഷന്‍ നല്‍കില്ല. ചോദ്യം ചോര്‍ത്തി നല്‍കിയ അധ്യാപകനെ പരീക്ഷാച്ചുമതലകളില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വിലക്കി. കോളജ് മനേജ്‌മെന്റ് ഒന്നര ലക്ഷം രൂപ പിഴ അടയ്ക്കണം. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന പരീക്ഷകള്‍ വീണ്ടും നടത്തും. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഉപസമിതിയുടെ ശിപാര്‍ശ പ്രകാരമാണ് തീരുമാനം.

സംഭവത്തില്‍ പാലക്കുന്നിലെ ഗ്രീന്‍വുഡ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി. അജീഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കണ്ണൂര്‍ സര്‍വകലാശാല നടത്തിയ ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിലാണ് നടപടി. സംഭവത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പരാതിയില്‍ അജീഷിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്‌മെന്റിന്റെ നടപടി.

വാട്‌സാപ്പ് വഴിയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തിയത്.

മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരുന്നു പരീക്ഷ. ഏപ്രില്‍ രണ്ടിന് നടന്ന അവസാന പരീക്ഷയില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോര്‍ത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സര്‍വകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *