തിരുവനന്തപുരം: തട്ടിപ്പുവഴി ലഭിച്ച കോടികള്‍ കത്തിച്ചുകളഞ്ഞെന്ന് ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിക്കേസിലെ ഒന്നാം പ്രതിയുടെ മൊഴി. ആറ് കോടി രൂപ കത്തിച്ചുകളഞ്ഞുവെന്നാണ് ബോര്‍ഡിലെ ക്ലര്‍ക്ക് ആയിരുന്ന സംഗീത് വിജിലന്‍സിന് മൊഴി നല്‍കിയത്. 2012 മുതല്‍ 2016 വരെയുള്ള തട്ടിപ്പുപണമാണ് കത്തിച്ചതെന്ന് സംഗീത് പറയുന്നു.

തിരുവനന്തപുരത്ത് പോങ്ങുമൂട്ടിലെ വീടിന്റെ രണ്ടാം നിലയില്‍ വെച്ചാണ് പണം കത്തിച്ചത്. ഇതേ വീട്ടില്‍ ബാഗുകളിലായി 500ന്റേയും 1000ന്റേയും നോട്ടുകളായി 6 കോടി രൂപ സൂക്ഷിച്ചിരുന്നുവെന്നും നോട്ടുനിരോധനം വന്നതോടെ ഇത് കത്തിച്ചുകളഞ്ഞുവെന്നുമാണ് പ്രതി പറയുന്നത്.

ക്ഷേമനിധി അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച പണമാണിത്. 16 കോടി രൂപയായിരുന്നു സംഗീത് തട്ടിയത്. ലോട്ടറി തൊഴിലാളികള്‍ അടക്കുന്ന അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തായ അനില്‍ കുമാറിന്റേയും അക്കൗണ്ടിലേക്കും മാറ്റിയായിരുന്നു തട്ടിപ്പ്. ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പ് ഇട്ടാണ് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റേണ്ട പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ മാത്രം 45 രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. അനില്‍കുമാര്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ച് പ്രവര്‍ത്തിക്കുകയും ബാക്കി തുക ബാങ്കില്‍ സ്ഥരനിക്ഷേപമായി ഇടുകയും ചെയ്തുവെന്നാണ് വിജിലന്‍സ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *