ന്യൂഡല്‍ഹി: ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി. 33 ജഡ്ജിമാരില്‍ ആദ്യഘട്ടത്തില്‍ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് പുറത്തുവിട്ടത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13 ന് വിരമിക്കാനിരിക്കെയാണ് നടപടി.

മുതിര്‍ന്ന അഭിഭാഷകനായിരുന്ന കെ വി വിശ്വനാഥനാണ് ജഡ്ജിമാരില്‍ സമ്പന്നന്‍. 120.96 കോടി രൂപയാണ് നിക്ഷേപമാണ് കെ വി വിശ്വനാഥനുള്ളത്. 2010 മുതല്‍ 2015 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചത് 91.47 കോടി രൂപയാണ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ഒന്നരക്കോടിയുടെ നിക്ഷേപമാണുള്ളത്. ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചല്‍ ഫണ്ടില്‍ 8 ലക്ഷം നിക്ഷേപവും 6 ഏക്കര്‍ ഭൂമിയുമുണ്ട്.

വനിതാ ജഡ്ജിമാരില്‍ ജസ്റ്റിസ് ബേല എം ത്രിവേദിയുടെ സ്വത്ത് വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തെങ്കിലും ജസ്റ്റിസ് ബി വി നാഗരത്നയുടെ സ്വത്ത് വിവരങ്ങള്‍ ഇതുവരെയും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ജസ്റ്റിസ് നാഗരത്നയ്ക്ക് പുറമെ ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, ദീപാങ്കര്‍ ദത്ത, അസനുദ്ദീന്‍ അമാനുള്ള, മനോജ് മിശ്ര, അരവിന്ദ് കുമാര്‍, പി കെ മിശ്ര, എസ് സി ശര്‍മ, പ്രസന്ന ബാലചന്ദ്ര വരാലെ, എ കോടീശ്വര്‍ സിംഗ്, ആര്‍ മഹാദേവന്‍, ജോയ്മല്യ ബാഗ്ച്ചി എന്നിവരും സ്വത്ത് വിവരങ്ങള്‍ അപ്ലോഡ് ചെയ്തിട്ടില്ല.

ഹൈക്കോടതി ജഡ്ജിമാരുടെ നിയമന വിവരങ്ങളും സുപ്രീംകോടതി പുറത്തുവിട്ടു. 2022 നവംബര്‍ ഒന്‍പത് മുതല്‍ 2025 മെയ് അഞ്ച് വരെയുള്ള നിയമന വിവരങ്ങളാണ് പുറത്തുവിട്ടത്. ഇക്കാലയാളവില്‍ 221 പേരാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടത്. ജഡ്ജിമാരുടെ പേരും മതവിഭാഗവും സിറ്റിംഗ് അല്ലെങ്കില്‍ വിരമിച്ച ജഡ്ജിമാരുമായുള്ള ബന്ധവും പുറത്തുവിട്ടു. സുപ്രിംകോടതി ഇതാദ്യമായാണ് ജഡ്ജിമാരുടെ നിയമന വിവരങ്ങള്‍ പുറത്തുവിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *