ബെന്നി ബെഹന്നാന്‍ കെപിസിസിയുടെ പുതിയ അധ്യക്ഷനാകും. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം സ്ഥാനം ഒഴിയും. ഇക്കാര്യങ്ങള്‍ സംബന്ധിച്ച എഐസിസി തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മുമ്പും ബെന്നി ബെഹന്നാനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് അദ്ദേഹത്തിന് കെപിസിസി പ്രസിഡന്റാകാന്‍ നറുക്ക് വീണിരിക്കുന്നത്. ഈ തീരുമാനത്തിന് ഇപ്പോള്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകളുമായും ബന്ധമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ബെന്നി ബെഹന്നാന്‍ ഉള്‍പ്പെടെയുള്ള എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കള്‍ മുഖ്യമന്ത്രിയാകാന്‍ പിന്തുണയ്ക്കുന്നത് കെ സി വേണുഗോപാലിനെയാണ്. കെ സിയെ പിന്തുണച്ചാല്‍ എ ഗ്രൂപ്പിന് കെപിസിസിയുടെ താക്കോല്‍ സ്ഥാനം നല്‍കാമെന്ന വാക്ക് ലഭിച്ചിട്ടുണ്ടാകാമെന്നും അഭ്യൂഹങ്ങളുണ്ട്.

കെ സുധാകരന്‍ എം പി, ബെന്നി ബഹന്നാന്‍ എംഎല്‍എ, കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍ തുടങ്ങിയ നേതാക്കളുടെ പിന്തുണ കെ സി വേണുഗോപാലിനാണ്. എന്നാല്‍ ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരുടെ പിന്തുണ വി ഡി സതീശനാണ്. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളുടെ പിന്തുണയും വി ഡി സതീശനുണ്ട്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍, ഹൈക്കമാന്‍ഡ് നിയോഗിച്ച എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടക്കുകയാണ്. എംഎല്‍എമാരില്‍ നിന്നും നേതാക്കളില്‍ നിന്നും അഭിപ്രായം തേടിയ ശേഷം ഇന്ന് തന്നെ എഐസിസി നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *