കോഴിക്കോട് പന്ത്രണ്ടുകാരന്‍ നിപ പിടിപെട്ടു മരിച്ച സംഭവത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന്റെ തീവ്രശ്രമം. കൂടുതല്‍ പേരില്‍ നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് എട്ട് പേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ കാണിച്ചതായി അറിയിച്ചത്.251 പേരാണ് ആകെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇന്നലെ അത് 188 ആയിരുന്നു. ഇതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ 32 പേരാണ് ഉള്ളത്. നിലവില്‍ ഇവര്‍ ആശുപത്രിയിലാണ്.മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ ആടുകളില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചു. പ്രദേശത്തെ വവ്വാലുകളില്‍നിന്നും കാട്ടുപന്നികള്‍ ഉണ്ടെങ്കില്‍ അവയില്‍നിന്നും സാംപിളുകള്‍ ശേഖരിക്കും. ഇവ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഇതില്‍ എട്ട് പേരുടെ പരിശോധനാഫലമാണ് ഇനി പൂനെയില്‍ നിന്ന് വരാനുള്ളത്. 12 മണിക്കൂറിനകം ഫലം എത്തുമെന്നാണ് അറിയുന്നത്.കുട്ടിയുടെ അമ്മയ്ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായിരുന്നു നേരത്തെ രോഗലക്ഷണമുണ്ടായിരുന്നത്. ഇന്ന് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ പട്ടിക പുറത്തുവിട്ടത്.അതേസമയം സംസ്ഥാനത്ത് നിപ വ്യാപനം തീവ്രമാകാനിടയില്ലെന്നാണ് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ നിഗമനം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗനിയന്ത്രണം സാധ്യമാണെന്നാണ് പ്രാഥമിക നിഗമനം. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധര്‍ കേരളത്തിലെത്തും.
