കോഴിക്കോട്: സ്ത്രീ വിലക്കില്‍ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ച് സമസ്ത. ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ മൗദൂദിയുടെ ‘പര്‍ദ്ദ’ എന്ന പുസ്തകത്തെ പരാമര്‍ശിച്ചാണ് എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് ഹക്കീം ഫൈസി അസ്ഹരിയുടെ വിമര്‍ശിച്ചത്.
പുസ്തകത്തില്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നത് വിലക്കുന്നുണ്ടെന്നും മൗദൂദിയെ ജമാഅത്തെ ഇസ്‌ലാമി തള്ളിപ്പറയുമോയെന്നും അസ്ഹരി ചോദിക്കുന്നു. കാന്തപുരത്തിന്റെ പ്രസ്താവനയെ ജമാഅത്തെ ഇസ്‌ലാമി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെല്ലുവിളി.
‘സ്ത്രീകള്‍ പുറത്തിറങ്ങിയാല്‍ അവരുടെ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിവെച്ചത് മൗദൂദി സാഹിബാണ്. ഒന്നുകില്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനെ തള്ളിപ്പറയണം, അല്ലെങ്കില്‍ നിങ്ങള്‍ ഖുര്‍ആന്റെ അര്‍ത്ഥം മാറ്റിയെന്ന് പറയണം. ഞങ്ങള്‍ വലിയ പരിഷ്‌കൃതരാണെന്ന് ആളുകളുടെ മുന്നില്‍ പറഞ്ഞിട്ട് കാര്യമില്ല, അച്ചടിച്ച പുസ്തകങ്ങളിവിടെ ഉണ്ട്. പര്‍ദ്ദ എന്ന പുസ്തകം തലയിണയുടെ അടിയില്‍ വെച്ചിട്ട് കാര്യമില്ല’, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മകന്‍ കൂടിയായ ഹക്കീം ഫൈസി അസ്ഹരി പറഞ്ഞു.
സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം ഉയരുമ്പോഴും നിലപാടില്‍ ഉറച്ച് നിൽക്കുകയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ആര് എതിര്‍ത്താലും മതനിയമങ്ങള്‍ പറയുമെന്ന് കാന്തപുരം പറഞ്ഞു. ലോകാവസാനം വരെ ഇസ്‌ലാമിക നിയമങ്ങള്‍ പറയും. പ്രവാചകന്‍ കാണിച്ചുതന്നത് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം സംഘടിപ്പിക്കുമെന്നും കാന്തപുരം പറഞ്ഞു. കോഴിക്കോട് നടന്ന മര്‍ക്കസ് മിലാദ് സമ്മേളനത്തിലായിരുന്നു കാന്തപുരം നിലപാട് വ്യക്തമാക്കിയത്.
