സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും മാലിന്യം നിക്ഷേപിക്കാന്‍ വേസ്റ്റ് ബിന്നുകളും, മാലിന്യം വലിച്ചെറിയരുത് എന്ന ബോര്‍ഡും സ്ഥാപിക്കാന്‍ തീരുമാനം. മന്ത്രി എം ബി രാജേഷ് പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ഉന്നത യോഗത്തിലാണ് തീരുമാനമെടുത്തത് എന്നും ഡിപ്പോകളിലും ആവശ്യമായ വേസ്റ്റ് ബിന്നുകളും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി എം ബി രാജേഷിന്റെ പോസ്റ്റ്

സംസ്ഥാനത്തെ എല്ലാ കെ എസ് ആര്‍ ടി സി ബസുകളിലും മാലിന്യം നിക്ഷേപിക്കാന്‍ വേസ്റ്റ് ബിന്നുകളും, മാലിന്യം വലിച്ചെറിയരുത് എന്ന ബോര്‍ഡും സ്ഥാപിക്കാന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ഉന്നതയോഗത്തിലാണ് തീരുമാനമെടുത്തത്. ഡിപ്പോകളിലും ആവശ്യമായ വേസ്റ്റ് ബിന്നുകളും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കെ എസ് ആര്‍ ടി സി യെ മാലിന്യമുക്തമാക്കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എല്ലാ സ്രോതസുകളും പ്രയോജനപ്പെടുത്തും. ക്യാമ്പയിന് കെഎസ്ആര്‍ടിസിയില്‍ നിന്ന് മികച്ച സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പ്രധാന ഡിപ്പോകളില്‍ ഇടിപികള്‍ (എഫ്‌ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപിക്കും. മൊബൈല്‍ ഇടിപിയുടെ ലഭ്യതയും തേടും. വാഹനം കഴുകുന്ന വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള സാധ്യത തേടാനും നിര്‍ദേശിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ടോയ്‌ലറ്റ് സംവിധാനങ്ങളുടെ നിലവിലുള്ള സ്ഥിതിയും യോഗം വിശദമായി ചര്‍ച്ച ചെയ്തു. കെഎസ്ആര്‍ടിസി നിര്‍ദേശിക്കുന്ന യോജ്യമായ സ്ഥലത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മ്മിച്ചുനല്‍കും. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഉത്പാദിപ്പിക്കുന്ന മലിനജലം ശുദ്ധീകരിക്കാന്‍ അണ്ടര്‍ഗ്രൌണ്ട് എസ്ടിപികളും മൊബൈല്‍ എസ്ടിപികളും ലഭ്യമാക്കും. ഇതോടൊപ്പം കെഎസ്ആര്‍ടിസിയില്‍ ഉത്പാദിപ്പിക്കുന്ന മാലിന്യം കൈകാര്യം ചെയ്യാനാവശ്യമായ എംസിഎഫുകള്‍, ആര്‍ആര്‍എഫുകള്‍, ആര്‍ഡിഎഫ് പ്ലാന്റ്, തുമ്പൂര്‍മൊഴി തുടങ്ങിയ സാധ്യതകളും പ്രത്യേകമായി പരിശോധിച്ച്, സാധ്യമായ സ്ഥലങ്ങളില്‍ സ്ഥാപിക്കും. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന എല്ലാത്തരം മാലിന്യവും നീക്കം ചെയ്യുന്നുവെന്ന് ക്ലീന്‍ കേരളാ കമ്പനി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ക്ക് മാലിന്യ സംസ്‌കരണ സൌകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ശുചിത്വമിഷന്‍ ഗ്രീന്‍ ലീഫ് റേറ്റിംഗ് നല്‍കും. സംസ്ഥാനത്തെ 93 ഡിപ്പോകളില്‍ 69 ഇടത്ത് കെ എസ് ആര്‍ ടി സി യും ശുചിത്വമിഷനും ചേര്‍ന്ന് നടത്തിയ ഗ്യാപ്പ് അനാലിസിസിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. ബാക്കി ഡിപ്പോകളിലും പഠനം ഉടന്‍ പൂര്‍ത്തിയാക്കും. ഡിസംബര്‍ 20നകം ഓരോ ഡിപ്പോയിലും നടപ്പിലാക്കാനാവുന്ന പദ്ധതികളുടെ വിശദമായ രൂപരേഖ തയ്യാറാക്കാന്‍ കെ എസ് ആര്‍ ടി സിയെയും ശുചിത്വമിഷനെയും ചുമതലപ്പെടുത്തിയിട്ടുമുണ്ട്. യോഗത്തില്‍ നവകേരള കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ, എല്‍എസ്ജിഡി സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, കെഎസ്ഡബ്ല്യൂഎംപി പ്രോജക്ട് ഡയറക്ടര്‍ ദിവ്യാ എസ് അയ്യര്‍, കെഎസ്ആര്‍ടിസി സിഎംഡി പി എസ് പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നമ്മുടെ കെ എസ് ആര്‍ ടി സി യെ മാലിന്യമുക്തമാക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കൈകോര്‍ക്കാം

Leave a Reply

Your email address will not be published. Required fields are marked *