വനിത മാസിക വലിയ സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുന്നു.വനിതാ മാഗസിന്‍ ദിലീപിന്റെ കുടുംബവിശേഷങ്ങള്‍ കവര്‍ ചിത്രമാക്കിയതില്‍ വിമര്‍ശനം.പ്രതി ദിലീപിന് എതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുകയും, സര്‍ക്കാര്‍ പുനരന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്ത ദിവസം തന്നെയാണ് വനിതയുടെ കവര്‍ പുറത്ത് എത്തിയത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ ഉള്‍പ്പെടെ ലൈംഗിക ആക്രമണത്തില്‍ കുറ്റാരോപിതനായ പ്രതിയെ വെള്ളപൂശുന്ന വനിതയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. ദിലീപ് കാവ്യ മാധവന്‍, മക്കള്‍ എന്നിവരെ കവര്‍ ചിത്രമാക്കിയാണ് വനിതയുടെ പുതിയ ലക്കം.

സ്വര ഭാസ്‌കറിന്റെ പ്രതികരണം

ദിലീപ് എന്ന ഈ മനുഷ്യന്‍ സഹപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാനും ലൈംഗിക ആക്രമണത്തിന് ഇരയാക്കാനും നേതൃത്വം കൊടുത്തെന്ന കേസിലെ കുറ്റാരോപിതനാണ്. മാസങ്ങള്‍ ജയിലിലായിരുന്നു. കേസിലെ അതിജീവിത മുഖ്യമന്ത്രിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ്. ഷെയിം ഓണ്‍ യു വനിത.
പ്രമുഖ മാധ്യമപ്രവര്‍ത്തകയും ന്യൂസ് മിനുട്ട് എഡിറ്ററുമായ ധന്യാ രാജേന്ദ്രനും മനോരമക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. വനിതകളുടെ സുഹൃത്തും വഴികാട്ടിയുമെന്ന് ടാഗ് ലൈനുള്ള വനിത സഹപ്രവര്‍ത്തക്കെതിരെ ക്രൂരമായ കുറ്റകൃത്യം നടത്തിയ കേസിലെ പ്രതിയെ വൈറ്റ് വാഷ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് ധന്യ രാജേന്ദ്രന്‍. പണമുണ്ടാക്കാന്‍ ഇത്തരമൊരു രീതി വേണമായിരുന്നോ എന്നും ധന്യ ചോദിച്ചു

അതേ സമയം വനിതകവറിനെ ന്യായീകരിച്ച് പ്രമുഖ ചലച്ചിത്ര താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. നടന്‍ ഹരീഷ് പേരടി, പിണറായി വിജയന് അമേരിക്കയില്‍ ചികില്‍സയില്‍ പോകാമെങ്കില്‍ ദിലീപിന്റെ കവര്‍ വനിതയ്ക്ക് പ്രസിദ്ധീകരിക്കാം എന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് ഇട്ടിരിക്കുന്നത്. വനിതയുടെ കവറില്‍ ദിലീപിനൊപ്പം ഉള്ള പെണ്‍കുട്ടികളുടെ കാര്യമാണ് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ് ചൂണ്ടിക്കാട്ടുന്നത്. ഇതേ സമയം ലവ് ചിഹ്നം വച്ചാണ് സംവിധായകന്‍ അരുണ്‍ ഗോപി ‘വനിത’ കവര്‍ ഫോട്ടോ ഫേസ്ബുക്കിലിട്ടത്.

‘വഴികാട്ടിയാണ്, സുഹൃത്താണ്, ആരുടെ വനിതകളുടെ…! ഇത്തരം ഐറണികള്‍ ഇനി സ്വപ്നത്തില്‍ മാത്രം,’ എന്നാണ് മാധ്യമപ്രവര്‍ത്തകനും 24 ചാനല്‍ മുന്‍ എക്‌സിക്യുട്ടീവ് എഡിറ്ററുമായ ഡോ.അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നടിയെ ആക്രമിച്ച കേസിലെ പ്രതികളായ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *