തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിയന്‍ സര്‍ക്കാരും പ്രതിരോധ സേനകളും തീവ്രവാദത്തിനെതിരായി സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണയെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം, പഹല്‍ഗാമില്‍ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ എത്തിക്കാനും പാകിസ്ഥാനില്‍ ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകളും കേന്ദ്രം സ്വീകരിക്കണമെന്ന് അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

‘തീവ്രവാദത്തിനെതിരായി യൂണിയന്‍ സര്‍ക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. അത്തരം നടപടികളോടൊപ്പം തന്നെ പഹല്‍ഗാമില്‍ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ എത്തിക്കാനും പാകിസ്ഥാനില്‍ ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകള്‍ കൂടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു നില്‍ക്കാം.’ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ന് പുലര്‍ച്ചെ 1.44 ഓടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി തികച്ചും അപ്രതീക്ഷിതമായാണ് ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

Leave a Reply

Your email address will not be published. Required fields are marked *