കാനഡയെ തോല്‍പ്പിച്ച് സ്വിറ്റ്സര്‍ലന്‍ഡ് നോക്കൗട്ടില്‍
ലോകകപ്പ് ഫുട്ബോളിൽ നിന്ന് ഏഷ്യൻ പ്രതിനിധികളായ ഖത്തർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ഗ്രൂപ്പ് ബിയിൽ നടന്ന നിർണ്ണായക മത്സരത്തിൽ ബോസ്നിയ ഹെർസഗോവിനയോട് 3-1 എന്ന സ്കോറിനാണ് ഖത്തർ തോൽവി വഴങ്ങിയത്. സ്വിറ്റ്സർലാൻഡിനെ സമനിലയിൽ തളച്ചതിലൂടെ ലഭിച്ച ഏക പോയന്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ് ഖത്തർ ഫിനിഷ് ചെയ്തത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബോസ്നിയ ആധിപത്യം പുലർത്തി. പതിനെട്ടുകാരനായ കരിം അലാബെഗോവിച്ചാണ് ബോസ്നിയക്കായി ആദ്യ ഗോൾ നേടിയത്. ബോസ്നിയൻ ടീമിനായി ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഇതിലൂടെ അലാബെഗോവിച്ച് സ്വന്തമാക്കി. പിന്നീട്, ബോസ്നിയൻ ക്യാപ്റ്റൻ എഡിൻ സെക്കോയുടെ ഷോട്ട് ഖത്തർ താരം സുൽത്താൻ അൽ-ബ്രാക്കിന്റെ ദേഹത്ത് തട്ടി ഗോളിലേക്ക് നീങ്ങിയത് ഖത്തറിന് തിരിച്ചടിയായി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ക്യാപ്റ്റൻ ഹസ്സൻ അൽ-ഹൈദോസിലൂടെ ഖത്തർ ഒരു ഗോൾ മടക്കി പ്രതീക്ഷ നൽകിയെങ്കിലും, എൺപതാം മിനുട്ടിൽ എർമിൻ മാഹ്മിക് ബോസ്നിയയുടെ മൂന്നാം ഗോൾ നേടിയതോടെ അവരുടെ വിജയം ഉറപ്പായി. ഈ തോൽവിയോടെ ഖത്തറിന്റെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കാനഡയെ 2-1ന് പരാജയപ്പെടുത്തിയ സ്വിറ്റ്സർലാൻഡ് ഗ്രൂപ്പ് ജേതാക്കളായി റൗണ്ട് ഓഫ് 32-ലേക്ക് പ്രവേശിച്ചു. മൂന്ന് കളികളിൽ നിന്നും നാല് പോയന്റ് വീതം നേടിയ കാനഡയും ബോസ്നിയ ഹെർസഗോവിനയും തുല്യനിലയിലായിരുന്നുവെങ്കിലും, മികച്ച ഗോൾ ശരാശരിയുടെ പിൻബലത്തിൽ കാനഡ രണ്ടാമതായി നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി.
