രാജ്യത്ത് വീണ്ടും ദുരഭിമാന കൊല. പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭര്‍ത്താവിനെ പിതാവ് വെടിവച്ച് കൊന്നു. കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി മകള്‍ മറ്റൊരു ജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരിലാണ് പിതാവ് കൊലപാതകം നടത്തിയത്.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം മകന്റെ സഹായത്തോടെയാണ് കൃത്യം നിര്‍വഹിച്ചത്. ബീഹാറിലെ ബക്സര്‍ ജില്ലയിലെ ദുമ്രാവാന്‍ ഗ്രാമത്തിലാണ് സംഭവം. മൊനു റായ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സോനു റായിയുടെ സഹോദരനാണ് മൊനു.

കൊല്ലപ്പെട്ടയാള്‍ ബാര്‍ബര്‍ ഷോപ്പില്‍ ഷേവ് ചെയ്യുന്നതിനിടെയാണ് സംഭവം. ബാര്‍ബര്‍ ഷോപ്പിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് തെളിവായത്. വീഡിയോ ക്ലിപ്പില്‍ കൊല്ലപ്പെട്ടയാളുടെ മുഖത്താണ് വെടിയേറ്റത്. വെടിവച്ചയാള്‍ പിന്നീട് കടയില്‍ നിന്ന് എടുത്ത റേസര്‍ ഉപയോഗിച്ച് ഇരയെ ആക്രമിക്കുന്നു. മരണം ഉറപ്പുവരുത്താന്‍ രണ്ടുപേര്‍ ചേര്‍ന്ന് വീണ്ടും തലയില്‍ വെടിവെയ്ക്കുന്നു. മരിച്ചതിനു ശേഷവും ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും വ്യക്തമാണ്.

മുന്‍ സൈനിക ഉദ്യോഗസ്ഥനാണ് മൊനുവിന്റെ ഭാര്യാപിതാവ് സുനില്‍ പതക്. കൊലപാതകത്തിന് ശേഷം ഇയാള്‍ പൊലീസ് സൂപ്രണ്ടിനെ വിളിക്കുകയും നേരിട്ട് കീഴടങ്ങുകയും ചെയ്തു. ഇയാളുടെ മകന്‍ സുനില്‍ പതക്കും കൊലപാതകത്തില്‍ പ്രതിയാണ്. സുനില്‍ പതകിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *