നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ കുതിരാന്‍ തുരങ്കപാത ഓഗസ്റ്റ് ഒന്നിന് തുറക്കും. ഓഗസ്റ്റിന് ഒന്നിന് ഒരു ടണല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.തുരങ്ക നിര്‍മ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി നിർദേശം മുന്നോട്ട് വെച്ചത്.

എല്ലാ പ്രവൃത്തികളും അതിനുമുന്നേ പൂര്‍ത്തീകരിക്കണം. ബന്ധപ്പെട്ട അനുമതികളും നേടണം. മണ്‍സൂണ്‍ കാലമാണെങ്കിലും പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിര്‍ദ്ദേശിച്ചു.

മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, പി എ മുഹമ്മദ് റിയാസ്, പ്രൊഫ. ആര്‍ ബിന്ദു, പി.ഡബ്ല്യൂ.ഡി. സെക്രട്ടറി ആനന്ദ് സിംഗ്, ദേശീയപാതാ അതോറിറ്റി അധികൃതര്‍, നിര്‍മ്മാണ കമ്പനി അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.കഴിഞ്ഞദിവസം മന്ത്രിമാരായ റിയാസും കെ രാജനും, ആർ ബിന്ദുവും കുതിരാൻ തുരങ്ക പാത പ്രവൃത്തി നേരിട്ടെത്തി വിലയിരുത്തിയിരുന്നു. തുരങ്കത്തിന്‍റെ നിർമാണത്തിന്‍റെ തൽസ്ഥിതി നേരിട്ട് ബോധ്യപ്പെടാനായിരുന്നു പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തിയത്.

അടിയന്തര പ്രാധാന്യത്തോടെയാണ് വിഷയത്തെ കാണുന്നത്. നിർമാണത്തിലെ പോരായ്മകൾ മനസ്സിലാക്കിയിട്ടുണ്ടെന്നും നിർമാണക്കമ്പനി അധികൃതരുമായും ഉദ്യോഗസ്ഥരുമായും ചർച്ചചെയ്ത് ഒരു തുരങ്കമെങ്കിലും ഉടൻ തുറക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി റിയാസ് സന്ദർശനത്തിന് പിന്നാലെ പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *