നേതാക്കള്‍ക്ക് സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതിനു പകരം ആ പണം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കണമെന്ന് പി.സി വിഷ്ണുനാഥ്. ചോദ്യം കയ്യടി നേടാന്‍ കൊള്ളാമെങ്കിലും കയ്യടി കിട്ടുന്ന ഉത്തരം പറയാന്‍ കഴിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

കെ.ആര്‍ ഗൗരിയമ്മയുടെ പേരില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ലാപ്‌ടോപ് വിതരണത്തിനുള്ള പദ്ധതിയാണ് പ്രഖ്യാപിക്കേണ്ടതെന്നും പിസി വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

ഏറ്റെടുക്കാന്‍ കഴിയാത്ത പ്രഖ്യാപനങ്ങള്‍ നടത്തി മാതൃകയാവാന്‍ കഴിയില്ലെന്ന് ചോദ്യത്തിന് മറുപടിയായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കയ്യടിക്ക് വേണ്ടി ഒരു കാര്യം പറയാം പക്ഷേ ഉത്തരം അങ്ങനെ പറയാന്‍ സാധിക്കില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ പിസി വിഷ്ണുനാഥിന്റെ നിര്‍ദേശം നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍ പഠന സാമഗ്രികള്‍ ഇല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും പിസി വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു. വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞതുകൊണ്ട് തന്നെ അത് വാങ്ങാനായി മാറ്റിവെച്ച 1000 കോടി രൂപ അവിടെ തന്നെയുണ്ടെന്നും. ഇതില്‍ നിന്നും ചെറിയ തുക മതി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ്പും മറ്റു വാങ്ങാനെന്നും വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *