മീര ജാസ്മിൻ നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ്. രണ്ടാം വരവിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയാണ് മീര എത്തുന്നത്. സിനിമയിൽ ഇനി സജീവമായി തുടരാനാണ് തീരുമാനമെന്ന് യുഎഇയുടെ ദീർഘകാല താമസവീസയായ ഗോൾഡൻ വീസ സ്വീകരിച്ചതിനു ശേഷം മീര പറഞ്ഞു.
സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ചു പ്രവർത്തിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ സിനിമ നല്ല തുടക്കമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മീര ജാസ്മിൻ പറഞ്ഞു. നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് ഗോൾഡൻ വീസ ലഭിക്കുന്നത്. ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്നും ഗോൾഡൻ വീസ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും നടി പറഞ്ഞു.
മീര ജാസ്മിന്‍ പറഞ്ഞത്: ‘എന്റെ തിരിച്ചുവരവ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ട്. അത് തന്നെയാണ് സിനിമയിലേക്ക് തിരിച്ച് വരാന്‍ എന്നെ പ്രേരിപ്പിച്ച പ്രധാന കാരണം. ഇനി സജീവമായി തന്നെ നല്ല സിനിമകളുടെ ഭാഗമാവാനാണ് തീരുമാനം. പിന്നെ സന്ത്യന്‍ അങ്കിളിനൊപ്പം നാല് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഇത് അഞ്ചാമത്തെ സിനിമയാണ്. അതില്‍ വളരെ സന്തോഷമുണ്ട്.
സത്യന്‍ അങ്കിളിന്റെ സിനിമ വീണ്ടും ചെയ്യുന്നു എന്ന് പറയുമ്പോള്‍ ചിലപ്പോള്‍ എല്ലാവരും രസതന്ത്രവും അച്ചുവിന്റെ അമ്മയുമായെല്ലാം താരതമ്യം ചെയ്യും. അതുമായി ഈ സിനിമയെ താരതമ്യം ചെയ്യേണ്ട. ഇത് വേറൊരു സത്യന്‍ അന്തിക്കാട് സിനിമയാണ്. അതില്‍ എനിക്കൊരു നല്ല കഥാപാത്രമുണ്ട്. പിന്നെ ഇതൊരു നല്ല തുടക്കമാവട്ടെ എന്ന് ഞാന്‍ വിചാരിക്കുന്നു. ഈ സിനിമയ്ക്ക് ശേഷം ഇനിയും നല്ല സിനിമകള്‍ വരാനുള്ള സാഹചര്യം ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.’
അഭിനയത്തിലേക്കുള്ള തിരിച്ചുവരവിന് പുറമെ മലയാള സിനിമയുടെ വളര്‍ച്ചയെ കുറിച്ചും മീര സംസാരിച്ചു. നിലവില്‍ കണ്ടന്റാണ് സിനിമയില്‍ പ്രധാനം. അത് തന്നെ പോലെ തന്നെ മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കും ഉപകാരമാണ്. കാരണം ഏത് പ്രായത്തിലുള്ളവര്‍ക്കും ഏത് ജെന്‍ഡറിലുള്ളവര്‍ക്കും സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. പിന്നെ സിനിമ റിലീസ് ചെയ്യുന്നതിനും ഒടിടി പോലെ നിരവധി പ്ലാറ്റ്‌ഫോമുകളുമുണ്ടെന്നും മീര പറഞ്ഞു.
