വിജയ് ചിത്രം ജനനായകന് ഇന്ന് നിര്‍ണായകം. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരായ കേസില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ ശിവകാര്‍ത്തികേയന്‍ ചിത്രം പരാശക്തിയുടെ റിലീസും പ്രതിസന്ധിയിലാണ്.

രാവിലെ പത്തരയ്ക്ക് ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറയുക. കേസില്‍ നിര്‍മാതാക്കളുടെയും സെന്‍സര്‍ ബോഡിന്റെയും വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കാത്ത സാഹചര്യത്തില്‍, ഇന്ന് പ്രഖ്യാപിച്ചിരുന്ന ജനനായകന്റെ റിലീസ്, മാറ്റിവെച്ചിരുന്നു. വിജയുടെ അവസാന ചിത്രം എന്ന നിലയില്‍ ഇന്നത്തെ വിധി ഏറെ നിര്‍ണായകമാണ്.

അതിനിടെ, ജനനായകന് പിന്നാലെ ശിവകാര്‍ത്തികേയന്‍ അഭിനയിച്ച പരാശക്തിയുടെ റിലീസും പ്രതിസന്ധിയിലായി. ഇന്ന് റിലീസ് ചെയ്യേണ്ട ചിത്രത്തിന് ഇനിയും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. 15 കട്ടുകള്‍ കൂടി വേണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. എന്നാല്‍, നേരത്തെ നിര്‍ദേശിച്ച 23 കട്ടുകള്‍ നടത്തിയതാണെന്നും പുതിയ കട്ടുകള്‍ അംഗീകരിയ്ക്കാന്‍ കഴിയില്ലെന്നും സംവിധായിക സുധ കൊങ്കര പ്രതികരിച്ചു. സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത നടപടിയ്‌ക്കെതിരെ റിവൈസിങ് കമ്മിറ്റിയെ സമീപിയ്ക്കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രമേയമാക്കിയ സിനിമയുടെ നിര്‍മാതാവ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ബന്ധുവാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ്‌സാണ് ചിത്രത്തിന്റെ വിതരണക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *