കല്‍പ്പറ്റ: വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ജെസിബി വെച്ച് നടത്തിയ പരിശോധനയിലാണ് ഇന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ അഞ്ചായി. ഇനി മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്.

ദുരന്തമുഖത്തെ നാല് സോണുകളാക്കി തിരിച്ചാണ് പരിശോധന തുടരുന്നത്. ഇതില്‍ ഒന്നാമത്തെ സോണില്‍ നിന്നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി മന്ത്രി എ.പി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം കള്ളാടി മണ്ണിടിച്ചിലില്‍ എത്രയും പെട്ടന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രിയും കല്‍പ്പറ്റ എംഎല്‍എയുമായ ടി.സിദ്ദിഖ് പറഞ്ഞു.

എന്താണ് ദുരന്തത്തിന്റെ കാരണം എന്നത് സംബന്ധിച്ച് കൂടുതല്‍ പറയുന്നില്ല. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. മീനാക്ഷി പാലത്തിന്റെ ബല പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. പാലത്തിന് ബലക്ഷയമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *