കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആൾക്കൂട്ട വിചാരണ നടത്തി തല മൊട്ടയടിച്ചതായി പരാതി. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ ആറോളം ഓളം പേരുടെ നേതൃത്വത്തിൽ അക്രമം നടന്നത്.
കഞ്ചാവ് വിൽപ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും മുറിയിൽ പൂട്ടിയിട്ട് നഗ്നരാക്കി മർദിച്ചെന്നും, പരസ്യമായി തല മൊട്ടയടിച്ചതായും യുവാക്കൾ പറഞ്ഞു. സംഭവത്തിൽ കണ്ടാലറിയുന്ന ആറ് പേർക്കെതിരെ പൊലീസ് കേസ് എടുത്തു.
കണ്ടന്തറയിലെ ടോപ്സ് സോഡാ കമ്പനിയിലെ സൂപ്പര്‍വൈസർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തങ്ങൾ സ്ഥലത്ത് എത്തിയതെന്നാണ് യുവാക്കളുടെ മൊഴി. ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയി മടങ്ങി വരാത്തതിനാലാണ് ജോലിക്കായി വിളിപ്പിച്ചത്. വൈകിട്ട് നാലരയോടെ ബൈക്കിൽ എത്തിയ തങ്ങളെ നാട്ടുകാർ തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നുവെന്ന് യുവാക്കൾ പറഞ്ഞു.
മഞ്ഞപ്പെട്ടി സ്വദേശികൾക്കാണ് മർദ്ദനമേറ്റത്. ലഹരി വസ്തുക്കളൊന്നും കിട്ടാതായപ്പോൾ സമീപത്തെ കടയിൽ നിന്ന് ബാർബറെ എത്തിച്ച് തല മൊട്ടയടിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കൾക്കൊപ്പം സ്റ്റേഷനിലെത്തിയാണ് യുവാക്കൾ പരാതി നൽകിയത്. തല മൊട്ട അടിച്ചതോടെ പൊതുമധ്യത്തിൽ ഇറങ്ങി നടക്കാൻ പറ്റാതെ ആയെന്നും യുവാക്കൾ പറഞ്ഞു.
