പത്തനംതിട്ട: ബിജെപി നേതാവും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അനില്‍ ആന്റണിക്കെതിരെ വിവാദ ദല്ലാള്‍ ടി ജെ നന്ദകുമാര്‍ നടത്തിയ ആരോപണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യന്‍. ടി ജെ നന്ദകുമാര്‍ തന്നെ വന്നു കണ്ടിരുന്നു. അനില്‍ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് നന്ദകുമാര്‍ തന്നെ സമീപിച്ചത്. എന്നാല്‍ എത്ര രൂപയാണ് കിട്ടിനുള്ളതെന്നോ, എന്തിനാണ് പണം നല്‍കിയതെന്നോ തനിക്ക് അറിയില്ലെന്നും പിജെ കുര്യന്‍ പറഞ്ഞു.

‘സിബിഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിന് കാശു മേടിച്ചോ എന്നൊന്നും എനിക്ക് അറിഞ്ഞുകൂടാ. അങ്ങനെയൊന്നും ആരും എന്നോട് പറഞ്ഞിട്ടില്ല. നന്ദകുമാര്‍ ഒരിക്കല്‍ എന്നെ സമീപിച്ച് അനില്‍ ആന്റണി കുറച്ച് പൈസ കൊടുക്കാനുണ്ട്. അത് കിട്ടിയില്ല, ചോദിച്ചിട്ട് തന്നില്ല എന്നു പറഞ്ഞു. അതിനാല്‍ പൈസ തരാന്‍ ഞാന്‍ പറയണമെന്നും നന്ദകുമാര്‍ ആവശ്യപ്പെട്ടു’.

‘ഈ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, ഇങ്ങനെ പൈസ കൊടുക്കാനുണ്ടെങ്കില്‍ അതു തിരികെ കൊടുക്കണമെന്ന് താന്‍ പറഞ്ഞു. അനില്‍ ആന്റണിയോടാണോ എ കെ ആന്റണിയോടാണോ അതു പറഞ്ഞതെന്ന് ഓര്‍മ്മയില്ല. എന്തായാലും ഈ രണ്ടുപേരില്‍ ഒരാളോടാണ് പറഞ്ഞത്. അത്രയും ഓര്‍മ്മയേ എനിക്കുള്ളൂ. സിബിഐ കോണ്‍സല്‍ നിയമനമോ ഒന്നും അറിഞ്ഞുകൂടാ. എത്രലക്ഷം രൂപയാണ് എന്ന വിവരം എന്നോട് പറഞ്ഞതായി ഓര്‍മ്മയില്ലെന്നും’ പിജെ കുര്യന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *