തിരുവനന്തപുരം: വിലക്കയറ്റത്തിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് റേഷൻകട മുതൽ സെക്രട്ടേറിയറ്റുവരെ സമരം സംഘടിപ്പിക്കാൻ യുഡിഎഫ് യോഗം തീരുമാനിച്ചു. സെപ്റ്റംബർ 4 മുതൽ 11 വരെ പഞ്ചായത്ത് മുനിസിപ്പൽ കോർപറേഷന്‍ തലങ്ങളിൽ സർക്കാരിന്റെ വീഴ്ചകൾക്കെതിരെ കാൽനട പ്രചാരണ ജാഥ സംഘടിപ്പിക്കും. എല്ലാ പഞ്ചായത്തിലും യുഡിഎഫിന്റെ 10 വോളന്റിയർമാരെ തിരഞ്ഞെടുക്കും. 12000 വോളന്റിയർമാർ സെപ്റ്റംബർ 12ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് ചെയ്യും. മറ്റു പ്രവർത്തകരെയും ചേർത്ത് 25,000 പേർ പ്രതിഷേധത്തിൽ പങ്കെടുക്കും. ഏക വ്യക്തിനിയമം, മണിപ്പുർ വിഷയങ്ങളിൽ യുഡിഎഫ് നേതൃത്വത്തിൽ 29ന് ബഹുസ്വരതാ സംഗമം ചേരും. മതമേലധ്യക്ഷൻമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
രാഹുൽ ഗാന്ധിക്കെതിരെയുള്ള ഗുജറാത്ത് ഹൈക്കോടതി വിധിയിൽ യുഡിഎഫ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഏക വ്യക്തിനിയമ വിഷയത്തിൽ സിപിഎമ്മിന് ആത്മാർഥതയില്ലെന്നും അവരെ എങ്ങനെ വിശ്വസിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. സിപിഎമ്മിനെ ക്ഷണിക്കാതെ മുന്നണിയിലെ മറ്റുള്ളവരെ യുഡിഎഫിന്റെ സംഗമത്തിലേക്ക് ക്ഷണിക്കുന്നതിൽ അനൗചിത്യമുണ്ട്. സിപിഎമ്മുമായി ചേർന്ന് ഒരു പരിപാടിയും ഏക വ്യക്തിനിയമ വിഷയത്തിൽ ഉണ്ടാകില്ല.
രാഷ്ട്രീയ മുതലെടുപ്പിനാണ് അവർ ശ്രമിക്കുന്നത്. ഏക വ്യക്തിനിയമ വിഷയത്തിൽ ഇഎംസിന്റെ വ്യക്തിപരമായ അഭിപ്രായമല്ല, പാർട്ടിയുടെ അഭിപ്രായമാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഏക വ്യക്തി നിയമം നടപ്പിലാക്കണമെന്ന് പറഞ്ഞ അന്നത്തെ നിലപാട് തെറ്റായിപ്പോയി എന്ന് സിപിഎം സമ്മതിക്കട്ടെ. സിപിഎം നേതാക്കൾ ഏക വ്യക്തി നിയമ വിഷയത്തിൽ പറഞ്ഞ കാര്യങ്ങൾ സഭാരേഖയിലുണ്ട്. കുളം കലക്കി മീൻപിടിക്കാൻ കഴിയുമോ എന്ന ചിന്തയോടെയാണ് സിപിഎം പ്രവർത്തിക്കുന്നത്. ഏക വ്യക്തി നിയമം വേണ്ടെന്നാണ് കോൺഗ്രസിന്റെ അന്നത്തെയും ഇന്നത്തെയും നിലപാട്.
മാധ്യമങ്ങളെ ഭീഷണിപ്പെടുത്താൻ ആരാണ് പി.വി.അന്‍വറെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇഷ്ടമില്ലാത്ത വാർത്ത എഴുതിയാൽ കൈകാര്യം ചെയ്യുമെന്ന് സിപിഎം എംഎൽഎ ഭീഷണിപ്പെടുത്തുകയാണ്. ചെസ്റ്റ് നമ്പർ കൊടുത്താണ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത്. സർക്കാരിന്റെ അനുമതിയോടെയാണോ ഭീഷണിയെന്ന് വ്യക്തമാക്കണം. കേരളത്തിൽ മതവിഭാഗങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപി ശ്രമത്തെയും അതിനെ മുതലെടുക്കാനുള്ള സിപിഎം ശ്രമത്തെയും യുഡിഎഫ് തുറന്നു കാട്ടും. തെരുവുനായ ശല്യം രൂക്ഷമായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല തകർന്നു. ഉന്നത വിജയം നേടിയിട്ടും വിദ്യാർഥികൾക്ക് പ്ലസ്ടുവിന് പ്രവേശനം ലഭിക്കുന്നില്ല. രൂക്ഷമായ വിലക്കയറ്റം ഉണ്ടായിട്ടും സർക്കാർ ഇടപെടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
