ഭാഗ്യം എപ്പോൾ വേണമെങ്കിലും തേടി വരാമെന്ന് പറയാറില്ലേ, അക്ഷരാർത്ഥത്തിൽ അതാണ് കഴിഞ്ഞ ദിവസം പഞ്ചാബി കർഷകനായ ശീതൾ സിംഗിന്‍റെ ജീവിതത്തിൽ സംഭവിച്ചത്. അത്യാവശ്യം വേണ്ടുന്ന ചില മരുന്നുകൾ വാങ്ങാനായിരുന്നു ശീതൾ സിംഗ് അന്ന് മാർക്കറ്റിൽ എത്തിയത്. മരുന്ന് വാങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോൾ മെഡിക്കൽ ഷോപ്പിനോട് ചേർന്ന് ലോട്ടറി ഏജൻസി നടത്തിയിരുന്ന എസ് കെ അഗർവാൾ എന്ന ലോട്ടറി ഏജന്‍റാണ്, നറുക്കെടുപ്പ് ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂവെന്നും ഒരു ലോട്ടറി എടുക്കാനും ശീതൾ സിംഗിനെ നിർബന്ധിച്ചത്. കയ്യിൽ പണം കുറവായിരുന്നത് കൊണ്ട് തന്നെ ആദ്യം ശീതൾ സിംഗ് ഒന്ന് മടിച്ചു. പക്ഷേ, ‘ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ’ എന്ന് പറഞ്ഞത് പോലെ ഭാഗ്യം ഒരു തവണ ഒന്ന് പരീക്ഷിച്ചു നോക്കാൻ അദ്ദേഹം തീരുമാനിച്ചു.അങ്ങനെ കയ്യിലെ ശേഷിച്ച പണം എണ്ണി കൂട്ടി ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി. ടിക്കറ്റുമായി വീട്ടിലെത്തി അധിക സമയം പിന്നിടും മുൻപേ തന്നെ ഭാഗ്യദേവത കടാക്ഷിച്ചെന്ന വാർത്ത അദ്ദേഹത്തെ തേടിയെത്തി. ശീതൾ സിംഗ് എടുത്ത ദീപാലി ബമ്പര്‍ ലോട്ടറിക്ക് 2.5 കോടിയാണ് സമ്മാനം അടിച്ചത്. നവംബർ 4 ആയിരുന്നു ശീതൾ സിംഗ് എന്ന ദരിദ്ര കർഷകനെ ഭാഗ്യദേവത കടാക്ഷിച്ച ആ സുന്ദര ദിനം. വിവാഹിതരായ രണ്ട് ആൺമക്കളും ഒരു മകളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്‍റെ കുടുംബം. കയ്യിൽ കിട്ടാൻ പോകുന്ന കോടികൾ ഉപയോഗിച്ച് എന്തു ചെയ്യുമെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി കുടുംബത്തോട് ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കും എന്നായിരുന്നു.ഇത് ആദ്യമായല്ല എസ് കെ ഗർവാളിന്‍റെ ലോട്ടറി ഏജൻസിയിൽ നിന്നും ലോട്ടറി ടിക്കറ്റ് വാങ്ങുന്നവരെ ഭാഗ്യം തേടിയെത്തുന്നത്. മുമ്പ് രണ്ട് തവണ ജാക്ക്പോട്ട് സമ്മാനങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനത്തുകകള്‍ ഇദ്ദേഹത്തിന്‍റെ ഏജൻസിയിൽ നിന്നും ലോട്ടറി വാങ്ങിയവരെ തേടിയെത്തിയിട്ടുണ്ട്. വർഷങ്ങളായി ലോട്ടറി ടിക്കറ്റ് വില്പന നടത്തുന്ന എസ് കെ അഗർവാളിന്‍റെ പിതാവും ഒരു ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരൻ ആയിരുന്നു. ഏതായാലും ഇപ്പോൾ തങ്ങളെ തേടി എത്തിയിരിക്കുന്ന മഹാഭാഗ്യത്തിന്‍റെ സന്തോഷത്തിലാണ് ശീതൾ സിംഗും അദ്ദേഹത്തിന്‍റെ കുടുംബവും.

Leave a Reply

Your email address will not be published. Required fields are marked *